ന്യൂഡൽഹി: എണ്ണവില കുറയ്‌ക്കാൻ 53.3 ലക്ഷം ടൺ കരുതൽ എണ്ണനിക്ഷേപം ഉപയോഗിക്കാനൊരുങ്ങി ഇന്ത്യ.
അമേരിക്ക, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ തീരുമാനത്തിന്റെ ചുവടു പിടിച്ചാണ് ഇന്ത്യൻ നീക്കം. ഇതിനായി പെട്രോളിയം, വിദേശകാര്യ മന്ത്രാലയങ്ങൾ ഒരുമിച്ച് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
കരുതൽ ഇന്ധനം സംഭരിക്കാൻ മൂന്ന് ഭൂഗർഭ അറകളാണ് ഇന്ത്യയ്‌ക്കുള്ളത്. ഇതിൽ ആന്ധ്രയിൽ വിശാഖപട്ടണത്തു നിന്ന് 13.5 ലക്ഷം ടണ്ണും മംഗലാപുരത്തു നിന്ന് 15ലക്ഷം ടണ്ണും കർണാടകത്തിലെ തന്നെ പാദൂരിൽ നിന്ന് 25 ലക്ഷം ടണ്ണും പുറത്തെടുക്കാനാണ് നീക്കം. മറ്റ് രാജ്യങ്ങളുടെ തീരുമാനമനുസരിച്ച് ഏഴ് മുതൽ പത്ത് വരെ ദിവസങ്ങൾക്കുള്ളിൽ ഇത് വിപണിയിലെത്തുമെന്നാണ് വിവരം. മംഗളൂരു റിഫൈനറി, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയ്ക്കാണ് ഈ ക്രൂഡ് ഓയിൽ നൽകുക. ആവശ്യമെങ്കിൽ കൂടുതൽ കരുതൽ പുറത്തെടുത്തേക്കും.
എണ്ണ ഉത്പാദക രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നൽകാനാണ് കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാൻ അമേരിക്ക തീരുമാനിച്ചത്. വിതരണം നിയന്ത്രിച്ച് എണ്ണ ഉത്പാദക രാജ്യങ്ങൾ വില ഉയർത്തുന്നുവെന്നാണ് അമേരിക്കൻ ആരോപണം.
അമേരിക്കൻ നിർദേശത്തിന് പിന്നാലെ ചൈന നടപടികൾ ആരംഭിക്കുന്നതായും ജപ്പാൻ നടപ്പാക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ട് വന്നിരുന്നു. അമേരിക്ക, ചൈന, ജപ്പാൻ, ഇന്ത്യ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങൾ ഒരുമിച്ച് കരുതൽ എണ്ണ പുറത്തെടുത്താൽ ചരിത്രമാകും. കുറേ നാളുകളായി ദിവസം നാല് ലക്ഷം ബാരൽ എന്ന നിലയിലാണ് എണ്ണ ഉദ്പാദക രാജ്യങ്ങൾ ക്രൂഡ് ഓയിൽ ഉൽപ്പാദിപ്പിക്കുന്നത്. കൊവിഡിന് ശേഷം തിരിച്ചുവരാൻ ശ്രമിക്കുന്ന ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് തിടിച്ചടിയായ തീരുമാനത്തെ മറികടക്കാനാണ് യു.എസ് നേതൃത്വത്തിൽ ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |