ന്യൂഡൽഹി: രേഖകളുടെ നൂലാമാലകൾ കാരണം ഇന്ത്യ- പാക് അതിർത്തിയിൽ കുടുങ്ങിപ്പോയ പാകിസ്ഥാൻ ദമ്പതികൾക്കൊരു കുഞ്ഞ് പിറന്നു. പേരിടാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. 'ബോർഡർ' മോനേ... എന്ന് അച്ഛനുമമ്മയും നീട്ടി വിളിച്ചു. പിന്നാലെ സോഷ്യൽമീഡിയയിൽ ബോർഡർ മോൻ വൈറലായി.
പഞ്ചാബ് പ്രവിശ്യയിലെ രാജൻപ്പൂർ ജില്ലയിൽ നിന്നുള്ള ബലം റാം, നിംബു ഭായി എന്നിവരാണ് ഇന്ത്യ - പാക് അതിർത്തിയായ അട്ടാരിയിൽ ജനിച്ച കുഞ്ഞിന്
' അതിർത്തി " എന്ന് അർത്ഥം വരുന്ന ബോർഡർ എന്ന് പേരിട്ടത്. ഡിസംബർ 2നായിരുന്നു കുഞ്ഞ് ബോർഡറിന്റെ ജനനം.
കഴിഞ്ഞ 71 ദിവസമായി അട്ടാരി അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണിവർ.
ഇന്ത്യയിലെ ബന്ധുക്കളെ സന്ദർശിക്കുക, തീർത്ഥാടനം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ബലം റാമും നിംബു ഭായിയും പാക് പൗരന്മാരായ 97 പേർക്കൊപ്പം അട്ടാരി അതിർത്തിയിലെത്തിയത്. എന്നാൽ, കൈവശമുണ്ടായിരുന്ന രേഖകളിലെ പ്രശ്നങ്ങളെ തുടർന്ന് ഇവർ അതിർത്തിയിൽ കുടുങ്ങി.
ഗർഭിണിയായിരുന്ന നിംബു ഭായി ഇവിടുത്തെ ഒരു ഗ്രാമത്തിൽ വച്ചാണ് ബോർഡറിന് ജന്മം നൽകിയത്. ഗ്രാമീണരുടെ ഭാഗത്ത് നിന്ന് എല്ലാ സൗകര്യങ്ങളും ഇവർക്ക് നൽകി. നിലവിൽ അട്ടാരിയിലെ ചെക്ക് പോസ്റ്റിന് സമീപം ടെന്റ് കെട്ടി താമസിക്കുകയാണിവർ. 47 കുട്ടികളും സംഘത്തിലുണ്ട്. ഇതിൽ ആറു പേരുടെ ജനനം ഇന്ത്യയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |