ന്യൂഡൽഹി: യു.പി നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെ ബി.ജെ.പിക്ക് വിറയൽ കൂടുകയാണെന്നും അതിനാലാണ് തന്റെ പാർട്ടിയിലെയും സഹപ്രവർത്തകരുടെയും വീടുകളിൽ അവർ ആദായനികുതി വകുപ്പിനെക്കൊണ്ട് പരിശോധന നടത്തിക്കുന്നതെന്നും സമാജ്‌വാദി പാർട്ടി എം.പി ജയാ ബച്ചൻ.
രാജ്യസഭയിലെ ബിൽ അവതരണത്തിനിടെ കേന്ദ്രത്തിനെതിരെ ക്ഷോഭിച്ചതിന് പിന്നാലെ, ഇന്നലെ ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജയാ ബച്ചൻ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്.
'കേന്ദ്ര സർക്കാർ വിറളിപൂണ്ടിരിക്കുകയാണ്. അവരുടെ പക്കൽ ഒട്ടേറെ സംവിധാനങ്ങൾ ഉണ്ട്. ഇതെല്ലാം ദുരുപയോഗം ചെയ്യുകയാണ്. കാറ്റ് ആഞ്ഞു വീശുന്നുണ്ട്. ചുവന്ന തൊപ്പി എല്ലാവർക്കും മീതെ ഉയർന്നു നിൽക്കുന്നു.' – ജയ പറഞ്ഞു. പൊതുയോഗങ്ങളിലും പാർട്ടി പരിപാടികളിലും മറ്റും ചുവന്ന തൊപ്പി ധരിച്ചാണ് എസ്.പി അംഗങ്ങൾ പങ്കെടുക്കാറുള്ളത്.
'ഒരു ബി.ജെ.പി നേതാവിന്റെ വീട്ടിൽ പോലും ആദായ നികുതി വകുപ്പ് പരിശോധന നടത്തില്ല. കാരണം അവർ എല്ലാവരും പരിശുദ്ധ ഗംഗയിൽ സ്നാനം നടത്തിയവരാണ്. അവരുടെ എല്ലാ പാപങ്ങളും കഴുക്കി കളഞ്ഞു. പക്ഷേ, അതോടെ ഗംഗ മലിനമായി.
കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത് നിഷ്പക്ഷമായിട്ടാണെന്ന കേന്ദ്ര സർക്കാരിന്റെ വാദം വിശ്വസിക്കണമെങ്കിൽ, നിങ്ങൾ വിദ്യാഭ്യാസമില്ലാത്തവർ ആയിരിക്കണമെന്നും' ജയ പറഞ്ഞു.
അതേസമയം, പനാമ പേപ്പർ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഐശ്വര്യ റായിയെ തിങ്കളാഴ്ച എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇതേക്കുറിച്ച് ജയാ ബച്ചൻ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |