ന്യൂഡൽഹി: തുടർച്ചയായ ദിവസങ്ങളിൽ പൊസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തിലെത്തുകയും ഒമിക്രോൺ കേസുകൾ വർദ്ധിക്കുകയും ചെയ്തതോടെ ഡൽഹിയിൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഡൽഹി സർക്കാരിന്റെ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ ഭാഗമായി ഒന്നാം ഘട്ട നിയന്ത്രണങ്ങൾ ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നു.
സ്കൂളുകൾ, കോളജുകൾ, തിയേറ്ററുകൾ, ജിം തുടങ്ങിയ സ്ഥാപനങ്ങൾ അടച്ചു. അവശ്യസാധനങ്ങൾ വിൽക്കാത്ത കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം തുറക്കും. കടകൾ രാവിലെ 10 ന് തുറന്ന് രാത്രി 8 ന് അടക്കും. ഹോട്ടലുകൾ രാവിലെ ന് തുറന്ന് രാത്രി 10 വരെ പ്രവർത്തിക്കും. റസ്റ്റോറന്റുകളിലും മെട്രോയിലും ബസ്സുകളിലും 50 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം. മാളുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കും. കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം. രാഷ്ട്രീയം, മതം, കല എന്നിവയുമായി ബന്ധപ്പെട്ട പരിപാടികൾക്ക് പൂർണ വിലക്കുണ്ട്.
ദിനംപ്രതി കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഡൽഹിയിൽ യെല്ലോ അലർട്ടോടു കൂടിയ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മുന്നറിയിപ്പ് നൽകിയിരുന്നു. 27 മുതൽ ഡൽഹിയിൽ രാത്രി കർഫ്യൂ പ്രാബല്യത്തിൽ വന്നിരുന്നു. അവശ്യസേവന വാഹനങ്ങൾ ഒഴികെയുള്ളവയ്ക്ക് രാത്രി 11 മുതൽ പുലർച്ചെ 5 വരെ നിരോധനമുണ്ട്. പുതുവത്സര ആഘോഷങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഡൽഹി പത്തിരട്ടി സജ്ജം
രണ്ടാം തരംഗത്തേക്കാൾ പത്തിരട്ടി സുസജ്ജമാണ് ഡൽഹിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കൊവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും ഗുരുതരമായ സാഹചര്യമില്ലാത്തതിനാൽ ഓക്സിജൻ, വെന്റിലേറ്റർ ഉപഭോഗത്തിൽ പ്രതിസന്ധികളില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജനത്തിരക്ക് വർദ്ധിച്ചാൽ സർക്കാരിന് മാർക്കറ്റുകൾ അടയ്ക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്തുകൊണ്ട് യെല്ലോ അലർട്ട്?
തുടർച്ചയായി രണ്ടുദിവസം പോസിറ്റിവിറ്റി 0.5 ശതമാനത്തിൽ കൂടുതലാകുമ്പോളാണ് ജി.ആർ.എ.പി ഘട്ടം ഒന്ന് അഥവാ യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്. പോസിറ്റിവിറ്റി നിരക്ക്, പുതിയ കോവിഡ് കേസുകൾ, ഓക്സിജൻ കിടക്കകളുടെ എണ്ണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ജി.ആർ.എ.പി. ഇതിന് യെല്ലോ, ആംബർ, ഓറഞ്ച്, റെഡ് എന്നിങ്ങനെ നാല് ഘട്ടങ്ങളാണുള്ളത്. ആറുമാസത്തിനിടെ തിങ്കളാഴ്ചയാണ് ഡൽഹിയിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ (331) റിപ്പോര്‍ട്ട് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |