അമേഠി: യു.പിയിലെ അമേഠിയിൽ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ യുവാക്കൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു. രണ്ട് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ പിടിച്ച് വയ്ക്കുന്നതും മൂന്നാമൻ വടി ഉപയോഗിച്ച് പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. പെൺകുട്ടിയെ മർദ്ദിക്കുന്നത് നിസ്സംഗരായി നോക്കിനിൽക്കുന്ന നാല് സ്ത്രീകളേയും വീഡിയോയിൽ കാണാം.
പെൺകുട്ടി വേദന കൊണ്ട് അലറിക്കരഞ്ഞിട്ടും യുവാക്കൾ മർദ്ദനം നിറുത്തിയില്ല. നിലത്ത് വലിച്ചിഴച്ചും മുടിയിൽ കുത്തിപ്പിടിച്ചും ആക്രമിച്ചു. പ്രതികൾക്കെതിരെ പോക്‌സോ നിയമം ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തതായി അമേഠി പൊലീസ് അറിയിച്ചു. പ്രതികളിൽ ഒരാളായ നമൻ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മറ്റ് പ്രതികളെ വൈകാതെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ യു.പി പൊലീസിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ഇത്തരം കേസുകൾ വർദ്ധിക്കുമ്പോൾ പൊലീസ് ഉറക്കം നടിക്കുകയാണെന്നാണ് അവര്‍ ആരോപിച്ചത്.
യു.പിയിൽ ദിവസേന നൂറുക്കണക്കിന് കേസുകളാണ് ജാതി അധിക്ഷേപത്തിന്റെ പേരിലും സ്ത്രീകൾക്കെതിരായ അതിക്രമത്തിന്റെ പേരിലും റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊലീസ് സേനയുടെ അനാസ്ഥയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |