ന്യൂഡൽഹി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരുടെ മരണത്തിനിടയാക്കിയ കൂനൂരിലെ ഹെലികോപ്റ്റർ അപകടം കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത മാറ്റത്തെ തുടർന്ന് ഹെലികോപ്റ്റർ മേഘങ്ങളിലേക്ക് പ്രവേശിച്ച് ഭൂപ്രദേശത്ത് ഇടിച്ചത് മൂലമാണെന്ന് വ്യോമസേന അറിയിച്ചു. ഈ അവസ്ഥയിൽ പൈലറ്റിന് ദിശ തെറ്റുകയും സാഹചര്യങ്ങളെ സംബന്ധിച്ച വിവരം നഷ്ടമാകുകയും ചെയ്യുന്നു. പൈലറ്റിന്റെ പൂർണ നിയന്ത്രണത്തിലുള്ള ഹെലികോപ്റ്റർ മേഘാവൃതമായ കാലാവസ്ഥയിലേക്ക് പ്രവേശിച്ചപ്പോൾ ദിശതെറ്റി ഭൂപ്രദേശവുമായി കൂട്ടിയിടിക്കുന്ന അവസ്ഥയായ സി.എഫ്.ഐ.ടിയിലേക്ക് (കൺട്രോൾഡ് ഫ്ലൈറ്റ് ഇൻ ടു ടെറെയ്ൻ) നയിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങളിൽ പൈലറ്റോ മറ്റ് ജീവനക്കാരോ വളരെ വൈകും വരെ അപകട സാദ്ധ്യത അറിയുന്നില്ല.
ഹെലികോപ്റ്ററിന്റെ സാങ്കേതിക തകരാറോ അട്ടിമറിയോ അശ്രദ്ധയോ അല്ല അപകടകാരണമെന്ന് ആദ്യമായാണ് വ്യോമസേന ഔദ്യോഗികമായി വ്യക്തമാക്കുന്നത്. അന്വേഷണസംഘം ഇത്തരം അപകടങ്ങൾ തടയാനുള്ള ശുപാർശകളും സമർപ്പിച്ചതായി വ്യോമസേനാ കേന്ദ്രങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |