മുംബയ്: മഹാരാഷ്ട്രയിലെ കോലാപൂരിൽ ഗർഭിണിയായ വനിതാ ഫോറസ്റ്റ് ഗാർഡിനെ ദമ്പതികൾ ക്രൂരമായി മർദ്ദിച്ചു. സിന്ധു സനപിന് നേരെയായിരുന്നു അതിക്രമം. സംഭവത്തിൽ സതാറ ജില്ലയിലെ പൽസ്വദേയിലെ മുൻഗ്രാമത്തലവൻ രാമചന്ദ്ര ജങ്കറിനെയും ഭാര്യ പ്രതിഭ ജങ്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്നു മാസം ഗർഭിണിയാണ് സിന്ധു. ശരീരത്തിൽ ചെറിയ ചതവുകൾ ഒഴിച്ചാൽ സിന്ധുവിനും ഗർഭസ്ഥ ശിശുവിനും കുഴപ്പമൊന്നുമില്ല. സംഭവത്തിൽ പ്രതികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ക്ലമന്റ് ബെൻ വ്യക്തമാക്കി.
ലക്ഷ്യം പണം
മൂന്നുമാസം മുൻപാണ് ഞാൻ പൽസ്വദേയിൽ ജോലിയിൽ പ്രവേശിക്കുന്നത്. അന്ന് അവർ എന്നെ ഭീഷണിപ്പെടുത്തി. പണം ആവശ്യപ്പെടുകയും ചെയ്തു. പണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ വനത്തിൽ നടത്താൻ അനുവദിക്കില്ലെന്ന് ഞങ്ങൾ പറഞ്ഞു. മൂന്നു ദിവസം മുൻപ് ടൈഗർ സെൻസസ് ആരംഭിച്ചു. അപ്പോൾ ജങ്കാർ വീണ്ടും എതിർപ്പുമായി എത്തി. ബുധനാഴ്ച വീണ്ടും ഞാൻ ജോലിക്ക് എത്തി. അപ്പോൾ, ടൈഗർ സെൻസസിന് വനപാലകരുമായി വരാൻ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത് എന്ന് ചോദിച്ച് ക്രൂരമായി മർദ്ദിച്ചു. ഭർത്താവിനെയും അവർ ഉപദ്രവിച്ചു - സിന്ധു പറഞ്ഞു.
നടന്നത് കൊടും ക്രൂരത
ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജങ്കാറും ഭാര്യയും ചേർന്ന് സിന്ധുവിനെ മർദ്ദിക്കുന്നതും മുടിക്കു കുത്തിപ്പിടിച്ച് നിലത്തിട്ടു വലിച്ചിഴയ്ക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ രുപാലി ചകൻകർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |