ന്യൂഡൽഹി: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി കൊവിഡ് നഷ്ടപരിഹാരം തട്ടിയെടുക്കാൻ ശ്രമിച്ചതിനെക്കുറിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെക്കൊണ്ട് അന്വേഷണം നടത്തുമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം അറിഞ്ഞശേഷം വിശദമായ ഉത്തരവ് ഇറക്കുമെന്ന് ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
'കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് സുപ്രീംകോടതി ഉത്തരവിലൂടെ ലഭിക്കേണ്ട നഷ്ടപരിഹാരത്തുക വ്യാജ കൊവിഡ് മരണ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് തട്ടിയെടുക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇത് വളരെ ഗുരുതരമായ പ്രശ്നമാണ്. അടിയന്തര അന്വേഷണം നടത്തണം.'- ജസ്റ്റിസ് എം.ആർ. ഷാ പറഞ്ഞു. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ കൂടി ഈ തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടെങ്കിൽ അത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നഷ്ടപരിഹാര പദ്ധതിയിലെ തട്ടിപ്പിനെക്കുറിച്ച് സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റികളെക്കൊണ്ട് അന്വേഷണം നടത്തിക്കണമെന്ന് കേരളത്തിനും ആന്ധ്രയ്ക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് കോടതിയിൽ ആവശ്യപ്പെട്ടു. ഉത്തരവ് ഇറക്കുമ്പോൾ ഇക്കാര്യവും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |