ന്യൂഡൽഹി: കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി നിർമ്മിച്ച ദി കാശ്മീരി ഫയൽസ് സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുയരുന്നതിനിടെ ബോക്സ് ഓഫീസിൽ സിനിമ തകർപ്പൻ ഹിറ്റ്. ആദ്യ മൂന്ന് ദിവസങ്ങളിലെ കളക്‌ഷൻ മാത്രം 31.6 കോടിയാണ്. സിനിമ കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭഗവതും ആഹ്വാനം ചെയ്തിരുന്നു.
കലാപത്തെ തുടർന്ന് സംസ്ഥാനം വിടേണ്ടി വന്ന കാശ്മീരി പണ്ഡിറ്റുകളുടെ അനുഭവങ്ങളിൽ നിന്നുമാണ് സിനിമ രൂപപ്പെടുത്തിയതെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി പറയുന്നു. മിഥുൻ ചക്രബർത്തി, അനുപം ഖേർ, പല്ലവി ജോഷി, ദർശൻ കുമാർ, ചിന്മയി മണ്ടേൽക്കർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.
സംവിധായകൻ വിവേകിന്റെ നേതൃത്വത്തിൽ സിനിമാ പ്രവർത്തകർ പ്രധാനമന്ത്രിയെ കണ്ട ശേഷമാണ് അദ്ദേഹം ആഹ്വാനം നടത്തിയത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയർത്തുന്നവർ കഴിഞ്ഞ കുറെ ദിവസങ്ങളായി രോഷാകുലരാണെന്ന് മോദി ബി.ജെ.പി പാർലിമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞു. കാശ്മീർ ഫയൽസിനെ അപകീർത്തിപ്പെടുത്താനാണ് ശ്രമം. സത്യം ശരിയായ രീതിയിൽ പുറത്ത് കൊണ്ടുവരുന്നത് രാജ്യത്തിന് പ്രയോജനകരമാണ്. വർഷങ്ങളായി ഈ സത്യം മറച്ച് വയ്ക്കാൻ ശ്രമിക്കുന്നവരാണ് ഈ പ്രചരണവും നടത്തുന്നത്. സിനിമ എല്ലാ എം.പിമാരും കാണണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ സത്യാന്വേഷികളും സിനിമ കാണണമെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭഗവതും പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ സിനിമയെ നികുതിയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
ബി.ജെ.പി പിന്തുണയോടെ ഭരണം നടത്തിയിരുന്ന കേന്ദ്ര സർക്കാർ കാശ്മീരി പണ്ഡിറ്റുകളുടെ പലായനം തടയാൻ ശ്രമിച്ചില്ല.
- ഭൂപേഷ് ബാഗൽ
ഛത്തീസ്ഗഢ് മുഖ്യമന്ത്രി
കൊല്ലപ്പെട്ട 15,00 പേരെക്കുറിച്ച് ആരും മിണ്ടുന്നില്ല. അവർക്ക് വേണ്ടി സിനിമയൊരുക്കാനോ കണ്ണീർ തുടക്കാനോ ആരുമില്ല.
- അസദുദ്ദീൻ ഒവൈസി
എ.ഐ.എം.ഐ.എം നേതാവ്
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |