ന്യൂഡൽഹി:സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി സാമൂഹികാഘാത പഠനത്തിനായി നടത്തുന്ന സർവേയ്ക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. ആലുവ സ്വദേശിയായ സുനിൽ ജെ. അറകാലനാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. സുനിലിന്റെ വസ്തുവിൽ സർവെയുടെ ഭാഗമായി കുറ്റികൾ സ്ഥാപിച്ചതിനെ തുടർന്നാണ് ഹർജി നൽകിയത്. സാമൂഹികാഘാത പഠനത്തിന് മുന്നോടിയായി സർവ്വേ തുടരാമെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിൽ സർവേ നടപടികൾ ഉടനെ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി അടുത്ത ആഴ്ച്ച കോടതി പരിഗണിക്കും.
2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ വ്യവസ്ഥകൾ ലംഘിച്ചാണ് സർവ്വേ നടക്കുന്നതെന്ന് ഹർജിയിൽ ആരോപിച്ചു. എന്നാൽ സർവേ നടത്താൻ കേരള സർവ്വേ ആന്റ് ബൗണ്ടറീസ് നിയമ പ്രകാരം സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു ഹൈക്കോടതി വിധി. സർവ്വേ നടത്താനും ഉചിതമായ രീതിയിൽ ഭൂമി അടയാളപ്പെടുത്താനും സാമൂഹികാഘാത പഠനം നടത്താനും സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |