ന്യൂഡൽഹി: കേസുകളിൽ അറസ്റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും രക്തസാമ്പിൾ, ബയോമെട്രിക് രേഖകൾ എന്നിവ ഭാവിയിലെ അന്വേഷണത്തിന് കൂടി ഉപയോഗപ്രദമാകും വിധം ശേഖരിക്കാൻ പൊലീസിന് അധികാരം നൽകുന്ന ക്രിമിനൽ നടപടി ചട്ട പരിഷ്കരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ബയോമെട്രിക് രേഖകൾ അടക്കം എടുക്കാൻ അധികാരം നൽകുന്നത് മൗലികാവകാശ ലംഘനമാണന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് വോട്ടെടുപ്പിലൂടെയാണ് ബിൽ അവതരിപ്പിച്ചത്. ലഖിംപൂർ ഖേരി കർഷക കൊലപാതകത്തിൽ പ്രതിയായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയാണ് ബിൽ അവതരിപ്പിച്ചത്.
കേന്ദ്രത്തിന്റെ വിശദീകരണം:
നിലവിലുള്ള 1920ലെ ഐഡന്റിഫിക്കേഷൻ ഫ് പ്രിസണേഴ്സ് നിയമത്തിലുള്ള പോരായ്മകൾ പരിഹരിക്കുന്നതാണ് പുതിയ നിയമം. ഇതിലൂടെ വിദേശ രാജ്യങ്ങളിലേതുപോലെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കലാണ് ലക്ഷ്യമെന്ന് ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര വിശദീകരിച്ചു. കുറ്റവാളികളെ പെട്ടെന്ന് അറസ്റ്റു ചെയ്യാൻ ഇത് സഹായിക്കും.
1920ലെ നിയമത്തിൽ പുതിയ സാങ്കേതിക വിദ്യകളുപയോഗിക്കാൻ വ്യവസ്ഥകളില്ല.
പ്രതിപക്ഷ ആരോപണം:
ബില്ലിലെ 'ബയോളജിക്കൽ സാമ്പിൾസ് ആന്റ് അനാലിസിസ്' എന്ന വ്യവസ്ഥ നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിംഗ് എന്നിവയ്‌ക്ക് അവസരമൊരുക്കുന്നുണ്ടെന്നും ഇത് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോൺഗ്രസ് എം.പി മനീഷ് തിവാരി ചൂണ്ടിക്കാട്ടി. 75 വർഷം വരെ വിവരങ്ങൾ സൂക്ഷിക്കാമെന്ന വ്യവസ്ഥയും മൗലിക അവകാശത്തെ ഹനിക്കുന്നതാണ്.
സമരം ചെയ്യുന്നതിന് അറസ്റ്റിലാകുന്ന പൊതുപ്രവർത്തകർക്കെതിരെ വേറെ വകുപ്പുകൾ കൂട്ടിച്ചേർത്ത് ബയോളജിക്കൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാനും ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടെ നടത്താനും ഒരു പൊലീസ് ഹെഡ് കോൺസ്റ്റബിളിന് അധികാരം നൽകുന്ന നിയമം പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്ന് ആർ.എസ്.പി എംപി എൻ.കെ.പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ:
കുറ്റവാളിയുടെ ഫോട്ടോയ്ക്ക് പുറമെ വിരലടയാളം, കൈയടയാളം, കാലടയാളം, കൃഷ്ണമണി, നേത്രപടലം പെരുമാറ്റ സവിശേഷതകൾ, ഒപ്പ്, കയ്യക്ഷരം തുടങ്ങിയ അതിസൂക്ഷ്മ വ്യക്തി വിവരങ്ങൾ ഭാവിയിലെ അന്വേഷണങ്ങൾക്ക് ഉപകരിക്കും വിധം സൂക്ഷിക്കാം.
വിസമ്മിക്കുന്നവരുടെ സാമ്പിൾ ശേഖരിക്കാൻ മജിസ്ട്രേട്ടുമാർക്ക് ഉത്തരവിടാം. തുടർന്നും എതിർത്താൽ കേസെടുക്കാം. ജയിലുള്ളവരുടെ സാമ്പിൾ എടുക്കാൻ പൊലീസ്, ജയിൽ ഓഫീസർമാർക്കും അധികാരം.
7 വർഷത്തിലധികം ശിക്ഷിക്കപ്പെട്ടവർ, സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമത്തിന് അറസ്റ്റിലാകുന്നവർ തുടങ്ങിയവരിൽ നിന്ന് നിർബന്ധമായും സാമ്പിൾ ശേഖരിക്കണം.
വിവരങ്ങൾ ശേഖരിക്കൽ, സൂക്ഷിക്കൽ, ആവശ്യം കഴിഞ്ഞ് നശിപ്പിക്കൽ ചുമതല എന്നിവ ദേശീയ ക്രൈം റെക്കാർഡ് ബ്യൂറോയ്‌ക്ക്(എൻ.സി.ആർ.ബി)
ശേഖരിക്കുന്ന വിവരങ്ങൾ ഡിജിറ്റലായി 75 വർഷം വരെ സൂക്ഷിക്കാം.
കുറ്റകൃത്യ ചരിത്രമില്ലാത്ത ഒരാളെ കേസിൽ വെറുതെ വിടുകയാണെങ്കിൽ കോടതി ഉത്തരവിലൂടെ സാമ്പിൾ രേഖകൾ നശിപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |