ന്യൂഡൽഹി: ലഖിംപൂർ ഖേരി കൂട്ടക്കൊല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം രണ്ട് തവണ ആവശ്യപ്പെട്ടിട്ടും ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകാത്ത ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.
സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനായി വർഷങ്ങളോളം കാത്തിരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കൊഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ജാമ്യാപേക്ഷയെ അനുകൂലിക്കുകയാണോ എതിർക്കുകയാണോയെന്ന കാര്യത്തിൽ സംസ്ഥാനം നിലപാട് വ്യക്തമാക്കണമെന്നും ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്മലാനിയോട് കോടതി ആവശ്യപ്പെട്ടു.
ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചു വരികയാണെന്ന് മഹേഷ് ജഠ്മലാനി കോടതിയെ അറിയിച്ചു.
'ആശിഷ് മിശ്ര രാജ്യം വിട്ട് പോകുമെന്ന ആശങ്കയില്ല. ലഖിംപൂർ ഖേരിയിലുണ്ടായ അക്രമം വളരെ ഗൗരവമേറിയതായതിനാലാണ് ഹൈക്കോടതിയിൽ സർക്കാർ ജാമ്യം നൽകുന്നതിനെ എതിർത്തത്. എന്നാൽ സാക്ഷികൾക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം ജാമ്യത്തിനതിരായി സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ശുപാർശ നടത്തിയത്. ഈ വാദത്തിനോട് സർക്കാരിന് യോജിക്കാനാവില്ല. കേസിലെ സാക്ഷികൾക്ക് ഭീഷണിയൊന്നുമില്ല.നിലവിൽ എല്ലാ സാക്ഷികൾക്കും സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.'- ജഠ്മലാനി പറഞ്ഞു.
ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ ഹർജികൾ വിധി പറയാനായി 11ലേക്ക് മാറ്റിവച്ചു.
പ്രസക്ത വസ്തുതകൾ പരിഗണിച്ചില്ലെന്ന്
ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച ഉത്തർപ്രദേശ് ഹൈക്കോടതി പ്രസക്തമായ വസ്തുതകൾ പരിഗണിക്കുന്നതിൽ പരാജയപ്പെട്ടതായി ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ പറഞ്ഞു. ജാമ്യാപേക്ഷയിൽ പ്രസക്തിയില്ലാത്ത ബുള്ളറ്റ് കൊണ്ടുള്ള മുറിവ് പറ്റിയോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്.
ആശിഷ് മിശ്രയുടെ വാദം
എഫ്.ഐ.ആറിൽ വെടിയേറ്റ് മരണം സംഭവിച്ചതായി വ്യക്തമാക്കിയതിനാലാണ് ഹൈക്കോടതി ഈ വിഷയത്തിലേക്ക് കടന്നതെന്ന് ആശിഷ് മിശ്രയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. ഇത് മൂലം ഇരകളുടെ ഭാഗം കേട്ടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും രഞ്ജിത് കുമാർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |