ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നെല്ല് സംഭരണ നയത്തിനെതിരെ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ വൻ പ്രതിഷേധ ധർണ്ണ നടത്തും. തെലങ്കാന മന്ത്രിമാർ, ടി.ആർ.എസ് എം.പിമാർ, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവർ തെലങ്കാന ഭവന് മുന്നിൽ നടക്കുന്ന 24 മണിക്കൂർ ധർണ്ണയിൽ പങ്കെടുക്കും.
മുഖ്യമന്ത്രി റാവുവിന്റെ മകളും പാർട്ടി എം.എൽ.സിയുമായ കൽവകുന്തള കവിത തെലങ്കാന ഭവനിലെത്തി പ്രതിഷേധ പരിപാടികളുടെ ഒരുക്കം വിലയിരുത്തി. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ദേശീയ ഭക്ഷ്യ സുരക്ഷാ സംവിധാനത്തിന് ഭീഷണിയാണെന്നും കർഷകരുടെ താല്പര്യത്തിനായി ടി.ആർ.എസ് പോരാടുമെന്നും കവിത പറഞ്ഞു. 61 ലക്ഷം കർഷക കുടുംബങ്ങളെ ബാധിക്കുന്നതാണ് നെല്ല് സംഭരണ നയം. തരിശായി കിടന്ന തെലങ്കാനയിലെ പ്രദേശങ്ങളെ ഉല്പാദനക്ഷമവും സമൃദ്ധവുമായ ഭൂമിയാക്കി മാറ്റി രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളെ കൂടി സേവിക്കാൻ കഴിയുന്ന രീതിയിലാക്കിയത് കെ.ചന്ദ്രശേഖർ റാവുവിന്റെ കാഴ്ച്ചപ്പാട് മൂലമാണെന്നും കവിത പറഞ്ഞു. കർഷകരെ അവഗണിച്ച എല്ലാ സർക്കാരുകളും അതിന് കനത്ത വില നൽകേണ്ടി വന്നിട്ടുണ്ട്. കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ ടി.ആർ.എസ് കർഷകർക്കായി പോരാടുമെന്ന് അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |