ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി വിർച്വൽ കൂടിക്കാഴ്ചയിൽ യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
'യുക്രെയിനിൽ നിരവധി നിരപരാധികൾ കൊല്ലപ്പെട്ടു എന്നത് വിഷമകരമാണ്. ബുച്ച നഗരത്തിലെ കൂട്ടക്കൊലയിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണം. നിലവിൽ നടക്കുന്ന യുക്രെയിൻ - റഷ്യ ചർച്ചകളിൽ സമാധനം പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ.' - മോദി പറഞ്ഞു.
ഇന്ത്യയുമായി വളരെ ശക്തമായ പ്രതിരോധ പങ്കാളിത്തമുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
'നമ്മുടെ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം ജനതകൾ തമ്മിലുള്ള സഹകരണത്തിന്റെയും മൂല്യങ്ങൾ പങ്കുവയ്ക്കുന്നതിന്റെയുമാണ്. യുക്രെയിനിലെ ജനതയ്ക്ക് ഇന്ത്യ നൽകിയ പിന്തുണയെ സ്വാഗതം ചെയ്യുന്നു.'- ജോ ബൈഡൻ വ്യക്തമാക്കി.
സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യുക്രെയിൻ, റഷ്യ പ്രസിഡന്റുമാരുമായി പലതലവണ ടെലിഫോണിൽ സംസാരിച്ചതായി മോദി പറഞ്ഞു.
'ഞാൻ അവരോട് പലതവണ ചർച്ച നടത്തി. യുക്രെയിൻ പ്രസിഡന്റുമായി നേരിട്ട് ചർച്ച നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് നിർദ്ദേശിച്ചു. ഇന്ത്യൻ പാർലമെന്റിൽ യുക്രെയിൻ പ്രശ്നം നിരവധി തവണ ചർച്ച ചെയ്തു. യുദ്ധം മൂലം തകർന്ന രാജ്യത്തു നിന്ന് 20,000 ലധികം പൗരന്മാരെ തിരികെയെത്തിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. യുക്രെയിന് എല്ലാവിധ സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറായെന്നും' പ്രധാനമന്ത്രി പറഞ്ഞു.
ഇരുരാഷ്ട്രത്തലവൻമാരുടെയും കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അമേരിക്കയിലെത്തിയിരുന്നു. 2+2 ചർച്ചകൾക്കായി വാഷിംഗ്ടൺ ഡി.സിയിലെത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ, അമേരിക്കൻ പ്രതിരോധ മന്ത്രി ലോയ്ഡ് ജെ ഓസ്റ്റിൻ സ്വീകരിച്ചു. വൻ വരവേല്പാണ് അദ്ദേഹത്തിന് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |