ചണ്ഡീഗഡ് : പഞ്ചാബിലെ പട്യാലയിൽ ഖലിസ്ഥാൻ അനുകൂല സംഘടനകൾക്കെതിരെ പഞ്ചാബ് ശിവസേന വർക്കിംഗ് പ്രസിഡന്റ് ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തിൽ നടന്ന റാലിക്കിടെയുണ്ടായ സംഘർഷം തടയുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനിന്റെ നിർദ്ദേശപ്രകാരമാണ് പട്യാല റേഞ്ച് ഐ.ജി, സീനിയർ എസ്.പി, എസ്പി എന്നിവരെ സ്ഥലം മാറ്റിയത്. സംഘർഷത്തെത്തുടർന്നു പട്യാലയിൽ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ പിൻവലിച്ചെങ്കിലും മൊബൈൽ ഇന്റർനെറ്റ്, എസ്.എം.എസ് സേവനങ്ങൾ താത്കാലികമായി നിറുത്തി വച്ചു. സംഭവത്തിൽ അറസ്റ്റ് ചെയ്ത ശിവസേനാ നേതാവ് ഹരീഷ് സിംഗ്ലയെ കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പട്യാല കാളി മാതാ ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ചയാണ് സംഘർഷം ഉണ്ടായത്. സിഖ് സംഘടനകളും ശിവസേന പ്രവർത്തകരും തമ്മിൽ ചേരി തിരിഞ്ഞുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് സാരമായി പരിക്കേറ്റു. സ്ഥിതിഗതികൾ വഷളായതോടെ സ്ഥലത്തെത്തിയ പൊലീസ് ജനക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തു. അനുവാദമില്ലാതെയാണ് ശിവസേന പ്രവർത്തകർ റാലി സംഘടിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും വ്യാജപ്രചാരണങ്ങൾ നടത്തരുതെന്നും പട്യാല ഡപ്യൂട്ടി കമ്മിഷണർ സാക്ഷി അഭ്യർത്ഥിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |