ന്യൂഡൽഹി: ഭാര്യയെ നിർബന്ധിത ലൈംഗികവേഴ്ചയ്ക്കിരയാക്കുന്നത് കുറ്റകരമാണോയെന്ന ഹർജികളിൽ അഭിപ്രായ ഐക്യത്തിലെത്താത്തതിനാൽ ഡൽഹി ഹൈക്കോടതി ജഡ്ജിമാർ വ്യത്യസ്ത വിധി പുറപ്പെടുവിച്ചു.
ഭാര്യയെ നിർബന്ധിത ലൈംഗികതയ്ക്കിരയാക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നായിരുന്നു ജസ്റ്റിസ് ഹരിശങ്കറിന്റെ വിധി. എന്നാൽ ഐ.പി.സി 375, 376(ഇ) പ്രകാരം ഭർത്താവിനെ കുറ്റവിമുക്തനാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ആർട്ടിക്കിൾ 14, 15, 19(1) (എ)യുടെയും ആർട്ടിക്കിൾ 21ന്റെയും ലംഘനമാണെന്നും ജസ്റ്റിസ് രാജീവ് ഷധ്കർ വ്യക്തമാക്കി.
ജഡ്ജിമാർ ഹർജികളിൽ ഭിന്നവിധി രേഖപ്പെടുത്തിയതോടെ സുപ്രീംകോടതിയിൽ ഹർജി നൽകാൻ കക്ഷികൾക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകി. എൻ.ജി.ഒകളായ ആർ.ഐ.ടി ഫൗണ്ടേഷൻ, ഒാൾ ഇന്ത്യ ഡെമോക്രാറ്റിക് വിമെൻസ് അസോസിയേഷൻ തുടങ്ങിയവർ സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതിയുടെ ഭിന്ന വിധി.
സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തിന്റെ ഏറ്റവും വലിയ രൂപമാണ് നിർബന്ധിത വേഴ്ചയെന്ന് ഹർജിക്കാരിലൊരാൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വാദിച്ചു. അത് ഒരിക്കലും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദാമ്പത്യ ബന്ധത്തിൽ ഭാര്യയുമായുള്ള നിർബന്ധിത വേഴ്ചയെ മാനഭംഗമായി മുദ്രകുത്താൻ കഴിയില്ലെന്ന് എൻ.ജി.ഒ ഹൃദയയെ പ്രതിനിധീകരിച്ച അഭിഭാഷകൻ ആർ.കെ കപൂർ ചൂണ്ടിക്കാട്ടി.
നിർബന്ധിത വേഴ്ച ക്രിമിനൽ കുറ്റമാക്കുന്നതിനെ എതിർത്ത് ആർ.കെ. കപൂർ പുനഃപരിശോധനാ ഹർജികൾ സമർപ്പിച്ചു. മാനഭംഗ നിയമത്തിലെ ഭർത്താക്കന്മാരുടെ ഇളവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജികൾ.
കഴിഞ്ഞ ഫെബ്രുവരി ഏഴിന് ഭാര്യയുമായുള്ള നിർബന്ധിത വേഴ്ച കുറ്റകരമാണോ എന്ന വിഷയത്തിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടേണ്ടതുണ്ടെന്നും നിലപാടറിയിക്കാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചിരുന്നു. സാമൂഹികവും കുടുംബപരവുമായി വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിഷയമായതിനാൽ കൂടിയാലോചനകൾക്ക് ശേഷം മാത്രമെ നിലപാട് വ്യക്തമാക്കാൻ കഴിയൂവെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കിയിരുന്നു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നറിയിച്ച കോടതി ഹർജികളിൽ വിധി പറയുകയായിരുന്നു. മാനഭംഗം ചെയ്യുന്നയാൾ ഭർത്താവാണെങ്കിൽ അത് ലൈംഗികാതിക്രമമായി കണക്കാക്കില്ലെന്നാണ് ഇന്ത്യൻ ശിക്ഷാ നിയമം 1860 ലെ 375-ാം വകുപ്പ് പറയുന്നത്. സ്ത്രീയുടെ പ്രായപരിധി 15 ൽ താഴെയാണെങ്കിൽ മാനഭംഗമായി
കണക്കാക്കുമായിരുന്നു. അത് 18 വയസാക്കി സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |