ന്യൂഡൽഹി: ടിവി ചർച്ചയിൽ പ്രവാചകനെക്കുറിച്ച് ബി.ജെ.പി ദേശീയ വക്താവായിരുന്ന നൂപുർ ശർമ്മ നടത്തിയ വിവാദ പരാമർശം ഇസ്ളാമിക രാജ്യങ്ങൾക്കിടയിൽ അതൃപ്‌തിയുണ്ടാക്കിയ സാഹചര്യത്തിൽ സൗഹൃദ രാജ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് സംസാരിക്കുമെന്ന് സൂചന.
നൂപുറിന്റേത് ഔദ്യോഗിക നിലപാടല്ലെന്നും എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന നയമാണ് രാജ്യത്തിന്റേതെന്നും വ്യക്തമാക്കി കേന്ദ്രസർക്കാരും ബി.ജെ.പി നേരിട്ടും ഗൾഫ് രാജ്യങ്ങളിലടക്കം പ്രചാരണം തുടങ്ങിയിട്ടുണ്ട്. ബി.ജെ.പി നേതാക്കളുടെ വിശദീകരണം ഗൾഫ് രാജ്യങ്ങളിലെ മാദ്ധ്യമസ്ഥാപനങ്ങളിൽ എത്തിയിട്ടുണ്ട്. ഇതിനു പുറമെയാണ് വിവാദം തണുപ്പിക്കാൻ മോദി നേരിട്ട് ഭരണാധികാരികളെ വിളിച്ച് വിശദീകരിക്കാനുള്ള നീക്കം നടക്കുന്നത്. ഇക്കാര്യം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടില്ല. ഫോൺ വിളി അനൗദ്യോഗികമാകാനും സാദ്ധ്യതയുണ്ട്. വരുംദിവസങ്ങളിലെ സംഭവ വികാസങ്ങൾ നോക്കിയാകും തീരുമാനം.
വക്താക്കളെ നിയന്ത്രിക്കാൻ ബി.ജെ.പി
ടിവി ചർച്ചയ്‌ക്കിടെ നുപൂർ ശർമ്മ തൊടുത്തുവിട്ട പരാമർശം പാർട്ടിയെയും കേന്ദ്രസർക്കാരിനെയും വെട്ടിലാക്കിയ സാഹചര്യത്തിൽ വക്താക്കൾക്കായി ബി.ജെ.പി കർശന മാർഗ്ഗരേഖ തയ്യാറാക്കി. ഇനി മുതൽ ടിവി ചർച്ചകളിൽ പങ്കെടുക്കാനും മാദ്ധ്യമങ്ങളോട് സംസാരിക്കാനും ഔദ്യോഗിക പാനലിലുള്ള വക്താക്കളെ മാത്രമെ അനുവദിക്കൂ. ഇതിനായി വക്താക്കളെ മീഡിയ സെൽ നിയോഗിക്കും.
ടിവി ചർച്ചകളിൽ മതപരമായ പരാമർശങ്ങൾ നടത്തരുതെന്ന് കർശന നിർദ്ദേശമുണ്ട്. വൈകാരികമായി സംസാരിക്കരുത്. മോശം ഭാഷാ പ്രയോഗം പാടില്ല. എതിർഭാഗത്തു നിന്ന് പ്രകോപനമുണ്ടായാലും പാർട്ടി തത്വങ്ങളും പ്രത്യയശാസ്‌ത്രവും കൈവിടരുത്. ടിവി ചർച്ചകൾക്ക് മുമ്പ് തയ്യാറെടുപ്പ് നടത്തണം. പാവപ്പെട്ടവർക്കായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതികൾ വിവരിക്കാൻ മുൻഗണന നൽകണം.
നുപൂർ ശർമ്മയ്‌ക്ക് പൊലീസ് സംരക്ഷണം
കാശ്‌മീലെ ഭീകര സംഘടനയായ മുജാഹിദ്ദീൻ ഘസ്‌വതൂലിന്റെ വധഭീഷണിയെ തുടർന്ന് ബി.ജെ.പി നേതാവ് നുപൂർ ശർമ്മയ്‌ക്കും കുടുംബത്തിനും ഡൽഹി പൊലീസ് സംരക്ഷണമേർപ്പെടുത്തി. നുപൂർ ശർമ്മ പ്രസ്‌താവന പിൻവലിച്ച് ലോകത്തോട് മാപ്പു പറയണമെന്നും ഇല്ലെങ്കിൽ സമാനമായ കുറ്റം ചെയ്‌തവർക്കുണ്ടായ അനുഭവം നേരിടണമെന്നും സംഘടന സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സന്ദേശത്തിൽ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ ഡൽഹി ഗാസിപ്പൂർ മാർക്കറ്റിൽ നടന്ന സ്ഫോടത്തിന്റെ ഉത്തരവാദിത്വമേറ്റ സംഘടനയാണിത്.
മുംബയ് പൊലീസ് സമൻസയച്ചു
വിവാദ പ്രസ്‌താവനയുടെ പേരിൽ നുപൂർ ശർമ്മയ്‌ക്കെതിരെ മുംബയ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സമൻസ് അയച്ചു. റാസാ അക്കാഡമി ജോയിന്റ സെക്രട്ടറി ഇർഫാൻ ഷെയ്‌ഖ് എന്നയാളുടെ പരാതിയിലാണ് നടപടി.
പൊലീസ് അന്വേഷണം തുടങ്ങിയെന്നും തുടർനടപടി സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാൽസെ പാട്ടീൽ പറഞ്ഞു. ഒാൾ ഇന്ത്യ പ്രോഗ്രസീവ് മുസ്ളിം വെൽഫെയർ കമ്മിറ്റിയുടെ പരാതിയിൽ അംബർനാഥ് പൊലീസ് സ്റ്റേഷനിലും കേസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |