ചെന്നൈ: വിവാഹ സമ്മാനമായി വിഘ്‌നേഷ് ശിവന്റെ പേരിൽ 20 കോടിയുടെ ബംഗ്ലാവ് രജിസ്റ്റർ ചെയ്ത് നയൻതാര. വിക്കിയുടെ സഹോദരിക്ക് 30പവന്റെ ആഭരണങ്ങളും ബന്ധുക്കൾക്കെല്ലാം വിലപിടിപ്പുള്ള സമ്മാനങ്ങളും നൽകി. ബംഗ്ലാവ് എവിടെയാണെന്ന വിവരം പുറത്തുവന്നിട്ടില്ല.
പ്രിയതമയ്ക്ക് അഞ്ചു കോടി വിലവരുന്ന വജ്രമോതിരമാണ് വിഘ്‌നേഷ് സമ്മാനിച്ചത്. വിവാഹത്തിന് നയൻതാര അണിഞ്ഞ ആഭരണങ്ങൾ നാലുകോടിയോളം വിലവരുന്ന മരതക കല്ലുകളും വജ്രങ്ങളും പതിച്ച ആഭരണങ്ങൾ വിഘ്‌നേഷ് സമ്മാനിച്ചതാണെന്നാണ് റിപ്പോർട്ട്. നയൻസിന്റെ ചുവന്ന വിവാഹസാരിക്ക് 70 ലക്ഷം രൂപയോളം വിലയുണ്ട്.
ഹൊയ്സള ക്ഷേത്രത്തിലെ കൊത്തുപണികളിൽ നിന്നു പ്രചോദനം ഉൾകൊണ്ടുള്ള എംബ്രോയ്ഡറിയാണ് സാരിയിൽ ചെയ്തത്. ദമ്പതികളുടെ പേരും ആലേഖനം ചെയ്തിരുന്നു.ജേഡ് ബൈ മോണിക്ക ആൻഡ് കരിഷ്മയാണ് വസ്ത്രങ്ങൾ തയാറാക്കിയത്.
വിവാഹശേഷം തിരുപ്പതി ക്ഷേത്രത്തിൽ ഇരുവരും ദർശനം നടത്തി. ദമ്പതികൾ ഇന്ന് ചെന്നൈയിൽ മാദ്ധ്യമ പ്രവർത്തകരെ കാണും.
താരമായി ചക്കബിരിയാണി
വെജിറ്റേറിയൻ ഭക്ഷണമായിരുന്നു വിക്കി-നയൻസ് അതിഥികൾക്കായി ഒരുക്കിയിരുന്നത്. കാതൽ ബിരിയാണി എന്ന പേരിൽ ചക്ക ബിരിയാണിയായിരുന്നു പ്രധാന ആകർഷണം. അവിയൽ, പരിപ്പ് കറി, ബീൻസ്-കാരറ്റ് തോരൻ, രസം, ഇളനീർ പായസം തുടങ്ങി കേരളീയ വിഭവങ്ങൾ ഏറെയായിരുന്നു. തമിഴ്നാടിന്റെ തനത് ശൈലിയിലുള്ള സാമ്പാർ സാദം, തൈര് സാദം, മോര് കറി, ചെപ്പക്കിഴങ്ങ് പുളി കറി, പൂണ്ടു മുളകുരസം, ഉത്തരേന്ത്യൻ ശൈലിയിലുള്ള പനീർ പട്ടാണി കറിയും കിഴങ്ങ് വറവലും വിഭവങ്ങളിൽ ഇടം പിടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |