ന്യൂഡൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ എൻ.സി.പി നേതാവ് ശരദ് പവാറിനെ പ്രതിപക്ഷ കക്ഷികളുടെ പൊതു സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ്-ശിവസേന നീക്കം. ഇക്കാര്യത്തിൽ മറ്റു പ്രതിപക്ഷ പാർട്ടികളുടെ നിലപാട് നാളെ അറിയാം. ബി.ജെ.പി വിരുദ്ധ പൊതു സ്ഥാനാർത്ഥിയെ കണ്ടെത്താൻ തൃണമൂൽ നേതാവ് മമത ബാനർജി ഡൽഹിയിൽ നടത്തുന്ന 19 പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ പവാറിന്റെ പേര് ചർച്ച ചെയ്യും.
പ്രതിപക്ഷ ഏകോപനത്തിന് മുന്നിട്ടിറങ്ങാറുള്ള പവാറിന് കേന്ദ്രസർക്കാരിലും സ്വാധീനമുള്ളത് പൊതുസ്ഥാനാർത്ഥിയാക്കാനുള്ള യോഗ്യതയായി കോൺഗ്രസ് കാണുന്നു. അതേസമയം, പൊതു സ്ഥാനാർത്ഥി വിഷയത്തിൽ പ്രതിപക്ഷവുമായി ചർച്ച നടത്താൻ ബി.ജെ.പി നേതൃത്വം ചുമതലപ്പെടുത്തിയ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗും ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും വരും ദിവസങ്ങളിൽ ചില നേതാക്കളെ സന്ദർശിക്കുന്നുണ്ട്.
ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ സഖ്യത്തിനായി ശ്രമിക്കുന്ന ശരദ് പവാറിനെ പൊതുസ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം കോൺഗ്രസാണ് മുന്നോട്ടു വച്ചത്. സ്വന്തം സ്ഥാനാർത്ഥി വേണ്ടെന്ന് തീരുമാനിച്ച കോൺഗ്രസ് ചർച്ചകൾക്കായി നിയോഗിച്ച മുതിർന്ന നേതാവ് മല്ലികാർജ്ജുന ഖാർഗെ കഴിഞ്ഞ ദിവസം മുംബയിൽ ശരദ് പവാറിനെ കണ്ടിരുന്നു. പവാർ അഭിപ്രായം അറിയിച്ചില്ലെന്നാണ് സൂചന.
ഖാർഗെ പിന്നീട് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയുമായും തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിനുമായും ഇക്കാര്യം ചർച്ച ചെയ്‌തു. പവാറിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പില്ലെന്ന് ശിവസേന വ്യക്തമാക്കിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസും എതിർക്കില്ലെന്നാണ് സൂചന. രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് വിഷയത്തിൽ ആം ആദ്‌മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് ഞായറാഴ്ച പവാറുമായി ചർച്ച നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |