ന്യൂഡൽഹി: തുടർച്ചയായ മൂന്നാം ടേം ലക്ഷ്യമിടുന്ന നരേന്ദ്ര മോദി സർക്കാർ പൊതുതിരഞ്ഞെടുപ്പിന് കഷ്ടിച്ച് രണ്ടുകൊല്ലം മാത്രം ശേഷിക്കെ, പ്രത്യേക റിക്രൂട്ട്മെന്റിലൂടെ കേന്ദ്ര സർവീസിൽ 10 ലക്ഷം നിയമനം നൽകി യുവാക്കളെ ആകർഷിക്കാനൊരുങ്ങുന്നു. ഒന്നര വർഷത്തിനുള്ളിൽ നിയമനം പൂർത്തിയാക്കും.
ഇതിന്റെ ഭാഗമായി എല്ലാവകുപ്പുകളിലും മനുഷ്യവിഭവശേഷിയുടെ തത്സ്ഥിതി അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഏപ്രിൽ 2ന് നിർദ്ദേശം നൽകിയിരുന്നു. ഒഴിവുകളുടെ കണക്കെടുപ്പ് പൂർത്തിയായതായും നിയമന നടപടികൾ ഉടനാരംഭിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലായി 2020 മാർച്ച് ഒന്നു വരെ 8.72 ലക്ഷം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. 40 ലക്ഷം ജീവനക്കാർ വേണ്ട സ്ഥാനത്ത് ഇപ്പോൾ 32 ലക്ഷത്തോളമേയുള്ളൂ. കേന്ദ്ര പൊലീസ് സേനയിൽ മാത്രം 10.16 ലക്ഷം ജീവനക്കാർ വേണ്ടിടത്ത് 9.05 ലക്ഷം മാത്രം. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷങ്ങളുടെ പ്രധാന പ്രചാരണവിഷയം തൊഴിലില്ലായ്മയായിരുന്നു. 2024ൽ ഇത് വീണ്ടുമുയർത്തുന്നത് തടയാനും സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ ബി.ജെ.പിക്കാവും.
4 വർഷ സേവനത്തിന് ഭാരത യുവസേന അഗ്നിവീറിൽ 46,000 പേർ ഇക്കൊല്ലം
സായുധ സേനകൾക്ക് കൗമാര പ്രസരിപ്പ്, ആരോഗ്യവും അച്ചടക്കവുമുള്ള യുവത്വത്തെ വാർത്തെടുക്കൽ, ഇവർക്ക് ഉന്നത ജീവിത നിലവാരം ഉറപ്പാക്കൽ തുടങ്ങി ബൃഹത് ലക്ഷ്യങ്ങളോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാലു വർഷ സേനാസർവീസിന് (അഗ്നിപഥ്) മന്ത്രിസഭയുടെ അംഗീകാരം. തിരഞ്ഞെടുക്കപ്പെടുന്നവർ അഗ്നിവീറുകൾ എന്ന് അറിയപ്പെടും.
17.5- 21 പ്രായമുള്ള 10-ാം ക്ളാസ്, പ്ളസ് ടു പാസായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. ഈ വാർഷം 46,000 പേരെ റിക്രൂട്ട്ചെയ്യും. അഖിലേന്ത്യാ മെരിറ്റ് അടിസ്ഥാനമാക്കിയാവും റിക്രൂട്ട്മെന്റ്. ശാരീരിക, ആരോഗ്യ യോഗ്യത നിലവിലേതിന് തുല്യം.
റിക്രൂട്ട്മെന്റ് 90 ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, സേനാ തലവന്മാരായ ജനറൽ മനോജ് പാണ്ഡെ, എയർ ചീഫ് മാർഷൽ വി.ആർ ചൗധരി അഡ്മിറൽ ആർ. ഹരികുമാർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. കര, വ്യോമ, നാവിക സേനകൾ പരിശീലനം നൽകും. പുതിയ സാങ്കേതിക വിദ്യകൾ പരിശീലിപ്പിക്കും.സേവനം കഴിഞ്ഞ് ഇറങ്ങുന്നവർക്ക് വിവിധ മേഖലകളിൽ മികച്ച തൊഴിൽ നേടാൻ ഇതുപകരിക്കും. നാല് വർഷം പൂർത്തിയാകുമ്പോൾ സേനയിൽ സ്ഥിര നിയമനത്തിനും അവസരം. ഓരോ ബാച്ചിലെയും മിടുമിടുക്കരായ 25 ശതമാനം പേരെ ഇങ്ങനെ ഉൾപ്പെടുത്തും.
40,000 തുടക്ക ശമ്പളം പിരിയുമ്പോൾ 11.7 ലക്ഷം
ആദ്യ വർഷം മാസം 40, 000 രൂപവരെ ( 4.76 ലക്ഷം വാർഷികം) ശമ്പളം
ശമ്പളം ഉയർന്ന് നാലാം വർഷത്തെ മൊത്ത ശമ്പളം 6.92 ലക്ഷം
നാല് വർഷസേവന ശേഷം പിരിയുമ്പോൾ 11.7 ലക്ഷം രൂപ സേവാ നിധി
ഈ പാക്കേജിൽ 30 ശതമാനം അഗ്നിവീറുകളും സമാനമായ തുക കേന്ദ്രവും നൽകണം. സേവാ നിധിയെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കും
ഒരു കോടി ഇൻഷ്വറൻസ്
സർവ്വീസിനിടെ ജീവത്യാഗമുണ്ടായാൽ ഒരു കോടിയുടെ ഇൻഷ്വറൻസ്, ബാക്കി സേവന കാലയളവിലെ മുഴുവൻ ശമ്പളം
അംഗവൈകല്യത്തിന്റെ തോതനുസരിച്ച് 44 ലക്ഷം രൂപ വരെ ലഭിക്കും
അംഗവൈകല്യം സംഭവിച്ചാൽ ബാക്കി വന്ന സേവന കാലത്തെ മുഴുവൻ ശമ്പളവും സേവാനിധി പാക്കേജും പലിശയോടെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |