ന്യൂഡൽഹി: മാനസികാരോഗ്യത്തെ ബാധിക്കുന്ന പരിഹാസങ്ങളോ പരുഷമായ പെരുമാറ്റമോ ഉള്ള റോളിൽ കുട്ടികൾ അഭിനയിക്കുന്നില്ലെന്ന് വിനോദ മേഖലയിലെ പരിപാടികളുടെ നിർമ്മാതാക്കൾ ഉറപ്പാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്റെ കരട് മാർഗരേഖ. ബാലതാരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ജില്ലാ മജിസ്ട്രേറ്റുമാരുടെ അനുമതിയും നിർബന്ധമാക്കിയിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയ വെബ് സൈറ്റുകൾക്കും നെറ്റ് ഫ്ലിക്സ്, ആമസോൺ, ഇൻസ്റ്റഗ്രാം തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും ബാധകമാണ്.
2011 ലെ മാർഗനിർദ്ദേശങ്ങൾക്ക് പകരമാണ് പുതിയ മാർഗരേഖ. ജുവൈനൽ ജസ്റ്റിസ് ആക്ട് 2015, ചൈൽഡ് ലേബർ അമൻഡ്മെന്റ് ആക്‌ട് 2016, പ്രൊട്ടക്‌ഷൻ ഓഫ് ചിൽഡ്രൺ ഫ്രം സെക്‌ഷ്വൽ ഒഫൻസസ് ആക്ട് 2012, ഇൻഫർമേഷൻ ടെക്നോളജി റൂൾസ് 2021 തുടങ്ങിയ പുതിയ നിയമങ്ങളും ഭേദഗതികളും ഉൾപ്പെടുത്തിയാണ് പുതിയ മാർഗരേഖ ഇറക്കിയത്.
മാർഗനിർദ്ദേശങ്ങൾ
ഒരു പ്രോഗ്രാമിൽ കുട്ടികളെ ഉൾപ്പെടുത്തുമ്പോൾ നിർമ്മാതാക്കൾ ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങണം. ഇതിന് ആറ് മാസം സാധുതയുണ്ടാവും.
മാനസികാരോഗ്യത്തെ ബാധിക്കുന്ന പരിഹാസങ്ങളോ പരുഷമായ പെരുമാറ്റമോ ഉള്ള റോളിൽ കുട്ടികൾ അഭിനയിക്കുന്നില്ലെന്ന് ഉറപ്പാക്കണം.
മദ്യപാനം, പുകവലി, നഗ്നതാപ്രദർശനം എന്നിവയുള്ള രംഗങ്ങൾ പാടില്ല.
പ്രൊഡക്‌ഷൻ യൂണിറ്റുകൾ കുട്ടികൾക്ക് സുരക്ഷിതമായ ഇടമായിരിക്കണം.
കുട്ടികളുമായി എങ്ങനെ ഇടപഴകണമെന്നതിൽ ജീവനക്കാർക്ക് പരിശീലനം നൽകണം.
പോഷക സമൃദ്ധമായ ഭക്ഷണവും വിനോദ, വിശ്രമ സൗകര്യങ്ങളും ഏർപ്പെടുത്തണം.
ഒരു കുട്ടിയെയും ആറ് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കരുത്.
ഓരോ മൂന്ന് മണിക്കൂറിലും ഇടവേള നൽകണം.
രാത്രി 7 മണി മുതൽ രാവിലെ 8 മണി വരെ ജോലി ചെയ്യിക്കരുത്.
ഷൂട്ടിംഗ് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കരുത്. ഇത് നിർമ്മാതാവിന്റെ കടമയാണ്.
സ്‌കൂളിൽ നിന്ന് വിട്ട് നിൽക്കുന്ന സമയത്ത് കുട്ടികൾക്ക് സ്വകാര്യ അദ്ധ്യാപകരെ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |