ഹൈദരാബാദ്: രാഷ്ട്രീയ കൊലപാതകങ്ങൾ സാധാരണക്കാരുടെ ജീവിതത്തിന് വെല്ലുവിളിയാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ. ബി.ജെ.പി സർക്കാരിനെ എതിർക്കാനെന്ന പേരിൽ പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നദ്ദ ചൂണ്ടിക്കാട്ടി. ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം, പശ്ചിമബംഗാൾ, ജമ്മു-കാശ്മീർ സംസ്ഥാനങ്ങളിൽ ബി.ജെ.പി പ്രവർത്തകരുടെ ജീവന് വെല്ലുവിളിയുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങൾ പ്രതിരോധിക്കാൻ പാർട്ടി എല്ലാ പിന്തുണയും നൽകും. മൂന്നു സംസ്ഥാനങ്ങളിലേയും കൊല്ലപ്പെട്ട പ്രവർത്തകർക്ക് ആദരാഞ്ജലി അർപ്പിച്ച നദ്ദ രാജ്യത്തെ നിയമങ്ങൾക്കനുസരിച്ചുള്ള നീതി ജനങ്ങൾക്ക് ലഭിക്കേണ്ടതുണ്ടെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികളെ എതിർക്കുന്ന പ്രതിപക്ഷം വികസനത്തിനും തടസ്സം നിൽക്കുകയാണ്. വാക്സിനേഷൻ അടക്കമുള്ള വിഷയങ്ങളെ എതിർക്കുന്നവർ രാഷ്ട്രനിർമ്മാണത്തിനാണ് തടസ്സം നിൽക്കുന്നത്. രാജ്യതാത്പര്യം കൂടി അവർ പരിഗണിക്കേണ്ടതുണ്ട്.
യു.പി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനത്തിന് നേതാക്കളെയും വോട്ടു ചെയ്ത ജനങ്ങളെയും നദ്ദ അഭിനന്ദിച്ചു. എട്ടുവർഷത്തെ മോദി സർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ച് വിശദീകരിച്ച നദ്ദ അതിന്റെ പ്രയോജനം എല്ലാ പൗരന്മാർക്കും ലഭിക്കണമെന്നും പറഞ്ഞു. ഗുജറാത്തിലും കേന്ദ്രത്തിലുമുള്ള പ്രധാനമന്ത്രിയുടെ 20 വർഷത്തെ ഭരണ നേട്ടങ്ങളെയും അദ്ദേഹം പ്രകീർത്തിച്ചു. സാമൂഹിക ഉത്തരവാദിത്വബോധമുള്ള പ്രവർത്തനമാണ് ബി.ജെ.പി കാഴ്ചവയ്ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ നദ്ദ തെലങ്കാനയിൽ കെ. ചന്ദ്രശേഖര റാവുവിന്റെ കുടുംബരാഷ്ട്രീയ സർക്കസ് ജനങ്ങൾക്ക് മടുത്തുവെന്നും പറഞ്ഞു.
ഇന്നലെ രാവിലെ ദേശീയ ഭാരവാഹികളുടെ യോഗം ചേർന്ന് യോഗത്തിന്റെ അജൻഡകളും അവതരിപ്പിക്കുന്ന പ്രമേയങ്ങളും ചർച്ച ചെയ്തു. മൂന്നരയ്ക്ക് ഡൽഹിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതിന് പിന്നാലെ നിർവാഹക സമിതി യോഗത്തിന്റെ ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങി.
കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾ വ്യക്തമാക്കുന്ന സാമ്പത്തിക പ്രമേയവും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിക്കുന്ന രാഷ്ട്രീയ പ്രമേയവും തെലങ്കാനയിലെ ടി.ആർ.എസ് സർക്കാരിനെതിരായ പ്രത്യേക പ്രസ്താവനയും നിർവാഹക സമിതിയോഗം പാസാക്കി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവാഹക സമിതി യോഗത്തിൽ സംസാരിക്കും. തുടർന്ന് വൈകിട്ട് ഹൈദരാബാദ് പരേഡ് ഗ്രൗണ്ടിൽ വിജയസങ്കൽപ്പ റാലിയെയും അദ്ദേഹം അഭിസംബോധന ചെയ്യും. റാലിയിൽ ലക്ഷണക്കണക്കിന് പ്രവർത്തകരെ അണിനിരത്തി പാർട്ടിയുടെ ശക്തിപ്രകടനമാക്കാനാണ് ശ്രമം.
വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാതെ കെ.സി.ആർ
ഹൈദരാബാദ്: ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിൽ പങ്കെടുക്കാൻ ഇന്നലെ ഹൈദരാബാദിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രോട്ടോക്കോൾ പ്രകാരം സ്വീകരിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു വിമാനത്താവളത്തിൽ പോയില്ല. പകരം സംസ്ഥാന സർക്കാർ പ്രതിനിധിയായി മന്ത്രി ശ്രീനിവാസ് യാദവിനെ അയയ്ക്കുകയായിരുന്നു. എന്നാൽ, പ്രധാനമന്ത്രി വരുന്നതിന് രണ്ടുമണിക്കൂർ മുൻപ് ഹൈദരാബാദ് ബേഗുംപേട്ട് വിമാനമിറങ്ങിയ രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ മുഖ്യമന്ത്രി വിമാനത്താവളത്തിൽ സ്വീകരിക്കുകയും ചെയ്തു.
മേയിൽ ഇന്ത്യൻ ബിസിനസ് സ്കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഹൈദരാബാദിലെത്തിയപ്പോൾ ചന്ദ്രശേഖര റാവു ബാംഗ്ളൂരിലേക്ക് പോയി. ഫെബ്രുവരിയിൽ ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞും പ്രധാനമന്ത്രിയുടെ പരിപാടി ഒഴിവാക്കിയിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളോടുള്ള പ്രതികരണമായാണ് പ്രധാനമന്ത്രിയുടെ പരിപാടികൾ കെ.സി.ആർ ബഹിഷ്കരിക്കുന്നത്.
താഴെ തട്ടിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ വാട്ട്സ്ഗ്രൂപ്പുകളുമായി ബി.ജെ.പി
സ്വന്തം ലേഖകൻ
ഹൈദരാബാദ്: താഴെ തട്ടിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കാനും ബൂത്ത് തലത്തിൽ 200 സജീവ പ്രവർത്തകരെ കണ്ടെത്താനും ഹൈദരാബാദിൽ തുടങ്ങിയ ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിൽ തീരുമാനം. വിവിധ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളായ 30 ലക്ഷം ആളുകൾക്കിടയിൽ പ്രചാരണം നടത്തുമെന്നും രാജസ്ഥാൻ മുൻമുഖ്യമന്ത്രിയും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റുമായ വസുന്ധര രാജെ സിന്ധ്യ പറഞ്ഞു.
ജനങ്ങളുമായി അടുത്തിടപഴകാൻ ബൂത്ത് തലത്തിൽ പ്രവർത്തനം ശക്തിപ്പെടുത്തും. ഒരു ബൂത്തിൽ 200 സജീവ പ്രവർത്തകരെ വീതം കണ്ടെത്തും. 15 ദിവസം കൂടുമ്പോൾ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. സാധാരണ പ്രവർത്തകർ ഉൾപ്പെട്ട വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി കേന്ദ്ര സർക്കാർ പദ്ധതികളും മറ്റും ചർച്ച ചെയ്യും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി 'ഓരോ വീട്ടിലും ത്രിവർണ പതാക' പദ്ധതി നടപ്പാക്കും. 20 കോടി ജനങ്ങളെ പങ്കെടുപ്പിക്കുന്ന വിപുലപ്രചാരണമാണ് ലക്ഷ്യമിടുന്നത്.
2018ൽ കോഴിക്കോട്ടാണ് ഒടുവിൽ ഡൽഹിക്കു പുറത്ത് നിർവാഹക സമിതി ചേർന്നത്. 2021ൽ ഡൽഹിയിൽ ചേർന്ന നിർവാഹക സമിതി യോഗം കൊവിഡ് മൂലം ഓൺലൈനിലും നേരിട്ടുമായുള്ള ഹൈബ്രിഡ് രൂപത്തിലായിരുന്നു.
ബി.ജെ.പി-ടി.ആർ.എസ് പോര്
ഹോർഡിംഗിനെ ചൊല്ലിയും
ന്യൂഡൽഹി: ദേശീയ നിർവാഹക സമിതി യോഗത്തിന്റെ പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ജെ.പി. നദ്ദയുടെയും ചിത്രങ്ങൾ സഹിതം സ്ഥാപിച്ച കൂറ്റൻ ഹോർഡിംഗുകൾക്ക് ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ 5000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തിയത് രാഷ്ട്രീയപ്പോരിന് പുതിയ മാനം നൽകി. ഹോർഡിംഗുകൾക്ക് അനുമതി തേടിയില്ലെന്നും പൊതുസ്വത്തിന് നാശമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കോർപ്പറേഷൻ പിഴ ചുമത്തിയത്. ടി.ആർ.എസ് സർക്കാരിന്റെ ദിനങ്ങൾ എണ്ണപ്പെട്ടെന്ന സൂചനയുമായി ബി.ജെ.പി ഒാഫീസിൽ ഡിജിറ്റൽ ക്ളോക്ക് സ്ഥാപിച്ചതിനെതിരെയും നോട്ടീസ് നൽകി.
തെലങ്കാനയിൽ കെ.ചന്ദ്രശേഖര റാവുവിന്റെ സർക്കാർ സർക്കസ് ആണ് നടക്കുന്നതെന്ന് ബി.ജെ.പി വക്താവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി പ്രതികരിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്താതിരുന്ന കെ.സി.ആറിന്റെ നടപടിയെയും അവർ അപലപിച്ചു. കെ.സി.ആറിന് രാഷ്ട്രീയ, സാംസ്കാരിക മര്യാദകളും ഫെഡറൽ ചട്ടങ്ങളും പാലിക്കാൻ അറിയില്ല. മറ്റിടങ്ങളിലേതു പോലെ സമീപഭാവിയിൽ തെലങ്കാനയിലെ കുടുംബാധിപത്യത്തെയും ജനം തള്ളുമെന്നും അവർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |