ഹൈദരാബാദ്: അടുത്ത 30-40 വർഷം രാജ്യത്ത് ബി.ജെ.പിയുഗമായിരിക്കുമെന്നും ഇന്ത്യ 'വിശ്വഗുരു' (ലോകനേതാവ് ) ആകുമെന്നും ഇന്നലെ സമാപിച്ച പാർട്ടി ദേശീയ നിർവാഹക സമിതി യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച രാഷ്‌ട്രീയ പ്രമേയം വിഭാവനം ചെയ്യുന്നു.
ദക്ഷിണേന്ത്യയിൽ മതമൗലികവാദ സംഘടനകൾ ശക്തമാകുന്നതായും പ്രമേയം ചൂണ്ടിക്കാട്ടി. കോൺഗ്രസ് ജാതിരാഷ്‌ട്രീയത്തിനാണ് പിന്തുണ നൽകുന്നത്. കോൺഗ്രസിന് 'മോദി ഫോബിയ' ബാധിച്ചു. ആഭ്യന്തര ജനാധിപത്യം നിലനിറുത്താൻ പാടുപെടുന്ന കോൺഗ്രസിലെ കുടുബാധിപത്യം അവസാനിപ്പിച്ച് സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ പോലും ഗാന്ധി കുടുംബത്തിന് ധൈര്യമില്ല. പാർട്ടിയുടെ നിയന്ത്രണം കൈവിട്ടുപോകുമെന്ന ഭീതിയാണ്.
സുപ്രീംകോടതി ചരിത്രം കുറിച്ചു
ഗുജറാത്ത് കലാപ കേസുകളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിയ സുപ്രീംകോടതി വിധി ചരിത്രപരമാണെന്ന് അമിത് ഷാ പറഞ്ഞു. ചില മാദ്ധ്യമങ്ങളും സന്നദ്ധ സംഘടനകളും നടത്തിയ ഗൂഢാലോചന വെളിപ്പെട്ടു.
കലാപത്തിൽ മോദിക്ക് പങ്കുണ്ടെന്ന ആരോപണം പ്രത്യേക സംഘം അന്വേഷിക്കുമ്പോൾ മോദി ഭരണഘടനയിൽ വിശ്വാസം അർപ്പിച്ച് മൗനം പാലിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽഗാന്ധിയെ ഇ. ഡി ചോദ്യം ചെയ്‌തപ്പോൾ കോൺഗ്രസ് അരാജകത്വമുണ്ടാക്കി. മോദി അത്തരം നാടകങ്ങൾ നടത്തിയില്ല. മറിച്ച് തന്റെ നേരെ വർഷിച്ച വിഷമെല്ലാം പരമശിവനെ പോലെ ദഹിപ്പിച്ച് അക്ഷോഭ്യനായി നിയമ നടപടികളുമായി സഹകരിക്കുകയാണ് ചെയ്‌തതെന്ന് ഷാ ചൂണ്ടിക്കാട്ടി.
ഉദയ്‌പൂരിൽ കൊല്ലപ്പെട്ട കനയ്യലാൽ, പഞ്ചാബിൽ കൊല്ലപ്പെട്ട സിദ്ധു മൂസെവാല എന്നിവക്കും ദേശീയ നിർവാഹക സമിതി ആദരാഞ്ജലി അർപ്പിച്ചു.
അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയാണ് യോഗതീരുമാനങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |