ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയഗാന്ധിയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെതിരെ രാവിലെ എ.ഐ.സി.സി ഒാഫീസ് കേന്ദ്രീകരിച്ചും സോണിയയുടെ ജൻപഥ് റോഡിലെ വസതിക്കു മുന്നിലും കോൺഗ്രസ്, മഹിളാകോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഡൽഹിയിൽ മുതിർന്ന നേതാക്കളെ അറസ്റ്റു ചെയ്‌തു വിട്ടയച്ചു. മുതിർന്ന നേതാക്കളായ മല്ലികാർജ്ജുന ഖാർഗെ, കെ.സി. വേണുഗോപാൽ, ആദിർ രഞ്ജൻ ചൗധരി, പി. ചിദംബരം, അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ടി. എൻ. പ്രതാപൻ, അടൂർ പ്രകാശ്, എം.കെ. രാഘവൻ, ഡീൻ കുര്യാക്കോസ്, വി. കെ. ശ്രീകണ്ഠൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, രാജ്മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി തുടങ്ങിയവരെ അറസ്റ്റു ചെയ്‌ത് വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയശേഷം വൈകുന്നേരത്തോടെയാണ് വിട്ടയച്ചത്.
ഇഡി നടപടിക്കെതിരെ സംസ്ഥാന ആസ്ഥാനങ്ങളിൽ കോൺഗ്രസ് ആഹ്വാനം ചെയ്‌ത പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ ഡൽഹി ശിവാജിബ്രിഡ്‌ജ് റെയിൽ വേ സ്റ്റേഷനുസമീപം റെയിൽവേ ട്രാക്ക് ഉപരോധിച്ചു. ബംഗളൂരിൽ ഇഡി ഒാഫീസിനുമുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാർ കത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |