ന്യൂഡൽഹി: ഇന്ത്യയുടെ അന്റാർട്ടിക് പര്യവേക്ഷണത്തിന് ആഭ്യന്തര നിയമങ്ങൾ ബാധകമാക്കുന്ന ഇന്ത്യൻ അന്റാർട്ടിക് ബിൽ ലോക്‌സഭ പാസാക്കി. ജി.എസ്.ടി വിഷയത്തിലുള്ള പ്രതിഷേധത്തെ തുടർന്ന് ഇന്നലെ ഈ ബിൽ പാസാക്കൽ മാത്രമാണ് കാര്യമായി നടന്നത്. 18ന് തുടങ്ങിയ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ആഴ്‌ച ഏതാണ്ട് പൂർണ്ണമായി പ്രതിഷേധത്തിൽ മുങ്ങി. രാഷ്‌ട്രപതിയുടെ സത്യപ്രതിജ്ഞയുള്ളതിനാൽ തിങ്കളാഴ്‌ച രണ്ടുമണിക്ക് ശേഷമേ ഇരുസഭകളും സമ്മേളിക്കൂ.
അന്റാർട്ടിക്കയിൽ ഇന്ത്യൻ പര്യവേക്ഷണ സംഘത്തിന് പെർമിറ്റ് നിർബന്ധമാക്കുന്നതിനുള്ള ബില്ലാണ് ലോക്‌സഭ പാസാക്കിയത്. കേന്ദ്ര സർക്കാർ നിയമിക്കുന്ന പ്രതിനിധിയിൽ നിന്നുള്ള പെർമിറ്റ് അല്ലെങ്കിൽ അന്റാർട്ടിക് ഉടമ്പടിയിൽ ഒപ്പുവച്ചിട്ടുള്ള ഏജൻസിയുടെ അനുമതി പത്രമുണ്ടെങ്കിൽ മാത്രമെ അന്റാർട്ടിക്കയിലെ ഇന്ത്യൻ കേന്ദ്രങ്ങളായ മൈത്രി, ഭാരതി എന്നിവിടങ്ങളിൽ പോകാനാകൂ. അന്റാർട്ടിക്കയിലെ പരിസ്ഥിതി സംരക്ഷണത്തിനായി പ്രത്യേക ഫണ്ട് രൂപീകരിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. രാവിലെ 11മണിക്കും ഉച്ചയ്‌ക്ക് 12മണിക്കും ബഹളത്തെ തുടർന്ന് പിരിഞ്ഞ ശേഷം രണ്ടുമണിക്ക് ചേർന്നപ്പോളാണ് ബിൽ പാസാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിലേതു പോലെ ജി.എസ്.ടി വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാവിലെ സമ്മേളിച്ച ഉടൻ തന്നെ ഇരു സഭകളും നിറുത്തിവച്ചിരുന്നു. പിന്നീട് ഉച്ചയ്‌ക്ക് 12മണിക്ക് സമ്മേളിച്ചപ്പോഴും ബഹളം തുടർന്നു. രണ്ടുമണിക്ക് ഒരു വട്ടം കൂടി ചേർന്ന ശേഷം തിങ്കളാഴ്‌ച വരെ പിരിയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |