വാഷിംഗ്ടൺ : 1988 മുതൽ എച്ച്.ഐ.വി ബാധിതനായിരുന്ന വ്യക്തി രോഗമുക്തി നേടിയതായി റിപ്പോർട്ട്. എച്ച്.ഐ.വി ബാധ ചികിത്സിച്ച് മാറ്റപ്പെടുന്ന ലോകത്തെ നാലാമത്തെ വ്യക്തിയാണിദ്ദേഹം. എച്ച്.ഐ.വിയ്ക്കൊപ്പം രക്താർബുദവും (ലുക്കീമിയ) ഇദ്ദേഹത്തെ ബാധിച്ചിരുന്നു. എച്ച്.ഐ.വി പ്രതിരോധ ശേഷിയുള്ള ഒരാളിൽ നിന്ന് അസ്ഥിമജ്ജ മാറ്റിവയ്ക്കലിന് വിധേയമായ ഇദ്ദേഹം നിലവിൽ എച്ച്.ഐ.വി മരുന്നുകൾ കഴിക്കുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കാലിഫോർണിയയിലെ ഡ്വാർട്ടെയിലാണ് ' സിറ്റി ഒഫ് ഹോപ്" പേഷ്യന്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന 66കാരനായ ഈ രോഗിയെ ചികിത്സിച്ചിരുന്നത്. സിറ്റി ഒഫ് ഹോപ് അദ്ദേഹത്തെ ചികിത്സിച്ച ആശുപത്രിയുടെ പേരാണ്. 63ാം വയസിലാണ് അദ്ദേഹത്തിന് രക്താർബുദം സ്ഥിരീകരിച്ചത്. യഥാർത്ഥത്തിൽ രക്താർബുദത്തിന് വേണ്ടിയാണ് അദ്ദേഹത്തെ അസ്ഥിമജ്ജ മാറ്റിവയ്ക്കലിന് വിധേയനാക്കിയത്. എന്നാൽ, ചികിത്സയ്ക്ക് ശേഷം എച്ച്.ഐ.വിയോടും പ്രതിരോധശേഷി ആർജ്ജിക്കുകയായിരുന്നെന്ന് ഡോക്ടർമാർ പറയുന്നു. CCR5 എന്ന പ്രോട്ടീനുകൾ വഴിയാണ് എച്ച്.ഐ.വി വൈറസുകൾ മനുഷ്യരുടെ ശ്വേത രക്താണുക്കളിൽ പ്രവേശിക്കുന്നത്. എന്നാൽ, ദാതാവ് ഉൾപ്പെടെയുള്ള ചിലരിൽ CCR5ൽ കാണപ്പെടുന്ന ജനിതക വ്യതിയാനം വൈറസിനെ തടയാൻ സഹായിക്കുന്നു. ഇപ്പോൾ 17 മാസമായി അദ്ദേഹം രോഗമുക്തനായി തുടരുകയാണ്. 30 വർഷം ആന്റിറിട്രോവൈറൽ തെറാപ്പിയ്ക്ക് വിധേയമായിരുന്നു. കാനഡയിലെ മൊൺട്രിയലിൽ നടക്കുന്ന ദി എയിഡ്സ് 2022 കോൺഫറൻസിലാണ് ഈ രോഗിയുടെ കേസ് ഡോക്ടർമാർ വെളിപ്പെടുത്തിയിരിക്കുന്നത്. യു.എസിൽ സ്റ്റെം സെൽ ട്രാൻസ‌്പ്ളാന്റിന് വിധേയമായ സ്ത്രീയ്ക്ക് എച്ച്.ഐ.വി മുക്തി നേടിയതായി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഡോക്ടർമാർ അറിയിച്ചിരുന്നു. ലുക്കീമിയയ്ക്ക് ചികിത്സയിൽ കഴിഞ്ഞ ഇവരിലേക്ക് എച്ച്.ഐ.വി വൈറസിനോട് സ്വാഭാവിക പ്രതിരോധ ശേഷിയുള്ള ഒരാളിൽ നിന്ന് സ്റ്റെം സെൽ മാറ്റിവയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |