ഇന്ത്യയിലും ഇംഗ്ളണ്ടിലുമായി രണ്ട് കായിക മഹാമേളകൾക്ക് ഇന്ന് തുടക്കം. ചരിത്രത്തിലാദ്യമായി ഇന്ത്യ ആതിഥ്യം വഹിക്കുന്ന ചെസ് ഒളിമ്പ്യാഡ് ചെന്നൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
അതേ സമയം ഇംഗ്ളണ്ടിലെ ബർമിംഗ്ഹാമാണ് 22-ാമത് കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്നത്.
189 ടീമുകളാണ് ചെസ് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ പങ്കെടുന്നത്.ഓപ്പൺ വിഭാഗത്തിൽ മലയാളി ഗ്രാൻഡ് മാസ്റ്റർമാരായ എസ്.എൽ നാരായണൻ ഇന്ത്യയുടെ എ ടീമിലും നിഹാൽ സരിൻ ബി ടീമിലും അംഗങ്ങളാണ്. 11 റൗണ്ടുകൾ നീളുന്ന മത്സരം ആഗസ്റ്റ് ഒൻപതിനാണ് സമാപിക്കുക.
അതേ സമയം നാലുവർഷത്തിലൊരിക്കൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഉൾപ്പടെ 72രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ടുമുതലാണ് ഉദ്ഘാടനച്ചടങ്ങുകൾ നടക്കുക.201അംഗ ടീമിനെയാണ് ഇന്ത്യ ഗെയിംസിൽ അണിനിരത്തുന്നത്.ബാഡ്മിന്റൺ താരം പി.വി.സിന്ധുവാണ് ദേശീയ പതാകയേന്തുന്നത്.
കഴിഞ്ഞവർഷം നടന്ന ടോക്യോ ഒളിമ്പിക്സിൽ മെഡലുകൾ നേടിയ മീരാഭായ് ചാനു,പി.വി സിന്ധു,ലവ്‌ലിന ബോർഗോഹെയ്ൻ,രവികുമാർ ദഹിയ തുടങ്ങിയവരിലാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ.
ലോക അത്‌ലറ്റിക്സിൽ വെള്ളിമെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് പരിക്കുമൂലം മത്സരിക്കാനാവാത്തതും ഷൂട്ടിംഗ് ഗെയിംസിൽ നിന്ന് ഒഴിവാക്കിയതും ഇന്ത്യയുടെ മെഡൽ സാദ്ധ്യതകൾക്ക് തിരിച്ചടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |