ന്യൂഡൽഹി: എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമാകാൻ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി ചെയർമാൻ മധുസൂദൻ മിസ്ത്രിക്ക് കത്തയച്ചു. അസാം എം.പി പ്രദ്യുത് ബൊർദോലോയും ഇതേ ആവശ്യമുന്നയിച്ച് മിസ്ത്രിക്ക് കത്തയച്ചതായി റിപ്പോർട്ടുണ്ട്. ജി -23 നേതാക്കളിൽ ഒരാളായ മനീഷ് തിവാരിയും മുതിർന്ന നേതാവ് പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും സുതാര്യത ഉറപ്പാക്കാൻ വോട്ടർ പട്ടിക പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക നൽകുമ്പോൾ 10 പി.സി.സി പ്രതിനിധികൾ നിർദ്ദേശിക്കണമെന്നുണ്ട്. ഇങ്ങനെ നിർദ്ദേശിക്കുന്നവരുടെ പേരുകൾ അന്തിമ വോട്ടർ പട്ടികയിൽ ഇല്ലെങ്കിൽ പത്രികകൾ നിരസിക്കപ്പെടും. അതിനാൽ വോട്ടർപട്ടികയെക്കുറിച്ച് കൃത്യമായി അറിയണമെന്നാണ് തരൂരിന്റെ ആവശ്യം.
ആർക്കൊക്കെ സ്ഥാനാർത്ഥികളെ നിർദ്ദേശിക്കാമെന്നും വോട്ട് ചെയ്യാമെന്നും അറിയാൻ വോട്ടർ പട്ടികയിൽ സുതാര്യത ആവശ്യമാണെന്ന് തരൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തരൂർ വിമത വിഭാഗത്തിന്റെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് സുതാര്യമായാണ് നടത്തുന്നതെന്നും അതിനുള്ള നടപടിക്രമങ്ങൾ സ്വതന്ത്രവും നീതിയുക്തവുമാണെന്ന് മിസ്ത്രി അഭിപ്രായപ്പെടുന്നു. പാർട്ടി ഭരണഘടനയനുസരിച്ച് വോട്ടർ പട്ടിക പരസ്യമാക്കാൻ കഴിയില്ലെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് നൽകാമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടർ പട്ടികയെ ചൊല്ലി ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്ന് കോൺഗ്രസ് എം.പി മാണിക്കം ടാഗോർ പറഞ്ഞു. സെപ്തംബർ 24 മുതൽ 30 വരെയാണ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള പത്രിക നൽകേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |