ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക സംബന്ധിച്ച തർക്കം മുറുകുന്നു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ സുതാര്യതയിൽ ഉത്‌ക്കണ്ഠ പ്രകടിപ്പിച്ച് അഞ്ച് കോൺഗ്രസ് എം.പിമാർ എ.ഐ.സി.സി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി അദ്ധ്യക്ഷൻ മധുസൂദൻ മിസ്ത്രിക്ക് കത്തയച്ചു. ശശി തരൂർ, മനീഷ് തിവാരി, കാർത്തി ചിദംബരം, പ്രദ്യുത് ബർദലോയി, അബ്ദുൾ ഖാലിക് എന്നിവരാണ് കത്തിൽ ഒപ്പുവച്ചത്. കാർത്തി ചിദംബരം കൂടി എതിരായതോടെ കോൺഗ്രസ് നേതൃത്വത്തിൽ അങ്കലാപ്പുണ്ട്. പിതാവ് പി.ചിദംബരവുമായി ആലോചിച്ചാണ് കാർത്തി പരസ്യമായി പ്രതികരിച്ചതെന്നാണ് സൂചന.
വോട്ടർ പട്ടിക നൽകണം - എം പി മാർ
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ വോട്ടർ പട്ടിക സ്ഥാനാർത്ഥികൾക്കും വോട്ടവകാശം ഉള്ളവർക്കും നൽകണമെന്നാണ് എം.പി മാരുടെ കത്തിലെ മുഖ്യ ആവശ്യം. സ്ഥാനാർത്ഥികൾക്ക് 28 പി.സി.സികളിലും 9 കേന്ദ്രഭരണ പ്രദേശങ്ങളിലും നേരിട്ടെത്തി വോട്ടർ പട്ടിക പരിശോധിക്കാനാവില്ല. അതിനാൽ സ്ഥാനാർത്ഥികൾക്ക് വോട്ടർ പട്ടിക നൽകണം. വോട്ടർ പട്ടിക പുറത്ത് പോകുന്നതിൽ ആശങ്കയുണ്ടെങ്കിൽ അതിലെ ഉള്ളടക്കം സ്ഥാനാർത്ഥികൾക്ക് എത്തിക്കണം. നാമനിർദ്ദേശത്തിന് മുമ്പ് ഇലക്‌ടറൽ കോളേജിൽ യോഗ്യതയുള്ള പി.സി.സി അംഗങ്ങളുടെ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി പുറത്തുവിടണം. നാമനിർദ്ദേശം ചെയ്യപ്പെടാൻ യോഗ്യതയുള്ളവരെയും വോട്ടവകാശമുള്ളവരെയും ഇതിലൂടെ തിരിച്ചറിയാമെന്നും കത്തിൽ പറയുന്നു.
സെപ്തംബർ 22 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ ജി - 23ന് പുറത്തുള്ളവരും കത്തിൽ ഒപ്പ് വച്ചതോടെ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ഏകകണ്ഠമാകില്ലെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |