ന്യൂഡൽഹി: നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻ.എസ്.ഇ) ജീവനക്കാരുടെ ഫോൺ കോളുകൾ ചോർത്തിയ കേസിൽ മുൻ മുംബയ് പൊലീസ് കമ്മിഷണർ സഞ്ജയ് പാണ്ഡെയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഡൽഹി കോടതി അദ്ദേഹത്തെ നാലു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. ഫോൺ ചോർത്തി ലഭിച്ച വിവരങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ചില പ്രതികൾക്ക് കൈമാറിയെന്നാണ് ആരോപണം.
സാമ്പത്തിക ക്രമക്കേട് കേസിൽ എൻ.എസ്.ഇ മുൻ മേധാവി ചിത്ര രാമകൃഷ്ണ, മുൻ എം.ഡി രവി നരേൻ, സഞ്ജയ് പാണ്ഡെ എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ ജൂലായിൽ ഇ.ഡി അറസ്റ്റ് ചെയ്ത പാണ്ഡെ ഇപ്പോൾ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. ജൂൺ 30ന് സർവീസിൽ നിന്ന് വിരമിച്ച ഉടൻ പാണ്ഡെയ്‌ക്കെതിരെ സി.ബി.ഐയും ഇ.ഡിയും കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |