കുറ്റം എം.എൽ.എമാർക്ക്
കോൺഗ്രസ് തലപ്പത്ത് ആശയക്കുഴപ്പം തുടരുന്നു
ന്യൂഡൽഹി: രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നത് തടയാൻ സമാന്തര യോഗം വിളിച്ച മൂന്ന് എം.എൽ.എമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ എ.ഐ.സി.സി അവരുടെ നേതാവായ അശോക് ഗെലോട്ടിന് ക്ളീൻ ചിറ്റ് നൽകി. ഹൈക്കമാൻഡിനെ ഞെട്ടിച്ച അശോക് ഗെലോട്ട് ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയയുമായി ഫോണിൽ സംസാരിച്ചു. രാജസ്ഥാൻ വിഷയത്തിലും അദ്ധ്യക്ഷ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിലും അനിശ്ചിതത്വം തുടരുന്നതിനിടെ മധ്യസ്ഥ ചർച്ചയ്‌ക്ക് എ.കെ. ആന്റണി ഡൽഹിയിലെത്തി.
നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാതെ എം.എൽ.എമാരുടെ സമാന്തര യോഗം വിളിച്ച കാബിനറ്റ് മന്ത്രി ശാന്തി ധാരിവാൾ, മന്ത്രിയും ചീഫ് വിപ്പുമായ മഹേഷ് ജോഷി, ധർമ്മേന്ദ്ര റാത്തോഡ് എന്നിവർക്കാണ് അച്ചടക്കലംഘനത്തിന് നോട്ടീസ് നൽകിയത്.പത്തു ദിവസത്തിനകം മറുപടി നൽകണം.
എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കനും മല്ലികാർജ്ജുന ഖാർഗെയും നൽകിയ ശുപാർശ പ്രകാരമാണ് നടപടി. സച്ചിൻ പൈലറ്റിന് പാര വച്ച ഗെലോട്ടിനെതിരെ നടപടിയില്ല.
ഇന്നലെ എം.എൽ.എമാരുടെ യോഗം വിളിച്ച ശേഷമാണ് ഗെലോട്ട് സോണിയയുമായി സംസാരിച്ചത്. താൻ ഹൈക്കമാൻഡിനെ വെല്ലുവിളിക്കില്ലെന്നും എം.എൽ.എമാർ തന്റെ നിയന്ത്രണത്തിലല്ലെന്നും അദ്ദേഹം വിശദീകരിച്ചതായി അറിയുന്നു. ഹൈക്കമാൻഡുമായി ചർച്ചയ്‌ക്ക് സച്ചിൻ പൈലറ്റ് ഡൽഹിയിലുണ്ട്.
ഗെലോട്ടിന്റെ വിശ്വാസ്യതയിൽ മങ്ങലേറ്റതോടെ അദ്ധ്യക്ഷ സ്ഥാനാർത്ഥിയെ തീരുമാനിക്കും മുമ്പ് മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടാനാണ് സോണിയയുടെ തീരുമാനം. ഇതിനാണ് എ.കെ. ആന്റണിയെ വിളിച്ചു വരുത്തിയത്. ഇന്ന് ഇരുവരും കൂടിക്കാഴ്‌ച നടത്തും.
തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചത് സ്ഥാനാത്ഥിയാക്കാനല്ലെന്നും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സജീവ രാഷ്ട്രീയം വിട്ടതാണെന്നും ആന്റണി പറഞ്ഞു. മറ്റ് നേതാക്കൾ ഭാരത് ജോഡോ യാത്രാ തിരക്കുകളിലായതിനാലാണ് ആന്റണിയെ വിളിപ്പിച്ചതെന്ന് അറിയുന്നു. വിശ്വസ്‌തനായ ആന്റണി മുൻപും പ്രതിസന്ധികളിൽ സോണിയയെ സഹായിച്ചിട്ടുണ്ട്.
അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് മുൻ നിശ്ചയ പ്രകാരം നടത്താമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി അദ്ധ്യക്ഷൻ മധുസൂതൻ മിസ്‌ത്രി സോണിയയെ ധരിപ്പിച്ചു. ശശി തരൂരും പവൻ കുമാർ ബൻസാലും മാത്രമാണ് നാമനിർദ്ദേശ പത്രിക വാങ്ങിയത്. താൻ മത്സരിക്കുമെന്ന സൂചനകൾ തള്ളിയ ബൻസൽ ആർക്കുവേണ്ടിയാണ് പത്രിക വാങ്ങിയതെന്ന് വെളിപ്പെടുത്തിയില്ല. ശശി തരൂരിന് 11 സംസ്ഥാനങ്ങളിലെ 40 ഓളം പ്രതിനിധികൾ പിന്തുണ പ്രഖ്യാപിച്ചതായും സെപ്തംബർ 30-നകം 40 പേരെ കൂടി ചേർക്കുമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
വിശദീകരണവുമായി
രാജസ്ഥാൻ എം.എൽ.എമാർ
നിരീക്ഷകരുമായി ഒറ്റയാൾ ചർച്ചകൾക്ക് വിസമ്മതിച്ചെന്ന വാദം തെറ്റാണെന്ന്
പ്രതാപ് സിംഗ് ഖാചാരിയവാസ് എം. എൽ. എ പറഞ്ഞു. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ രക്ഷിച്ചത് അശോക് ഗെലോട്ടാണ്. ഗാന്ധി കുടുംബത്തോട് എതിർപ്പില്ല. സോണിയാ ഗാന്ധി അമ്മയെപ്പോലെയാണ്. കോൺഗ്രസ് ദുർബലമാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |