ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി എം.ബി.ബി.എസ് പാഠപുസ്തകങ്ങൾ ഹിന്ദിയിൽ പുറത്തിറക്കി മദ്ധ്യപ്രദേശ് സർക്കാർ. ഭോപ്പാലിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഹിന്ദി പാഠ പുസ്തകം പുറത്തിറക്കിയത്. മെഡിക്കൽ ബയോകെമിസ്ട്രി, അനാട്ടമി, മെഡിക്കൽ ഫിസിയോളജി എന്നീ വിഷയങ്ങളിലെ പാഠ പുസ്തകങ്ങളുടെ ഹിന്ദി പതിപ്പാണ് പുറത്തിറക്കിയത്. ഉന്നത വിദ്യാഭ്യാസത്തിന് ഹിന്ദി ഭാഷ മാദ്ധ്യമമാക്കാനുള്ള മദ്ധ്യപ്രദേശ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് എം.ബി.ബി.എസ് പുസ്തകങ്ങൾ ഹിന്ദിയിലാക്കിയത്.
തീരുമാനം ചരിത്രപരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ മാതൃഭാഷ പഠിക്കാൻ പ്രധാനമന്ത്രി മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഹിന്ദിയിൽ എം.ബി.ബി.എസ് പുസ്തകങ്ങൾ. വൈകാതെ എട്ട് ഭാഷകളിലും ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മദ്ധ്യപ്രദേശ് മാറുകയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഭോപ്പാലിൽ നിന്ന് ഒരു പുതിയ യുഗം ആരംഭിക്കുകയാണ്. ഏറ്റവും ദരിദ്രനായ വ്യക്തി പോലും സ്വത്ത് വിറ്റ് കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിക്കുകയാണ്. ഇംഗ്ലീഷ് അറിയാത്തതിനാൽ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ നിന്ന് മാറ്റി നിറുത്തപ്പെടുന്ന കുട്ടികളെ താൻ കണ്ടിട്ടുണ്ട്. മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിച്ചിട്ടും ഇംഗ്ലീഷിൽ പ്രാവീണ്യമില്ലാത്തതിനാൽ പരീക്ഷ പാസ്സാകാതെ പഠനം ഉപേക്ഷിച്ച പാവപ്പെട്ട വിദ്യാർത്ഥികളുണ്ട്. ഹിന്ദിയിൽ കുറിപ്പടി എഴുതാൻ കഴിയുന്ന ഒരു ഡോക്ടർ ഓരോ ഗ്രാമത്തിനും ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി ചൗഹാൻ പറഞ്ഞു. ഇംഗ്ലീഷിലുള്ള സാങ്കേതിക പദങ്ങൾ അതേ പോലെ ഹിന്ദിയിൽ പകർത്തിയാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഉദാഹരണത്തിന് കിഡ്നിക്ക് ഹിന്ദിയിൽ കിഡ്നി എന്ന് തന്നെയാണ് ചേർത്തിരിക്കുന്നത്.ഭോപ്പാൽ ഗാന്ധി മെഡിക്കൽ കോളേജിൽ കഴിഞ്ഞ 232 ദിവസമായി 97 വിദദ്ധരാണ് പുസ്തകങ്ങൾ തയ്യാറാക്കാൻ വേണ്ടി പ്രവർത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |