ന്യൂഡൽഹി: കുറ്റകൃത്യങ്ങൾ നേരിടാനുള്ള അന്താരാഷ്‌ട്ര കൂട്ടായ്‌മയായ ഇന്റർപോളിന്റെ (അന്താരാഷ്‌ട്ര ക്രിമിനൽ പൊലീസ് ഒാർഗനൈസേഷൻ) 90-ാം ജനറൽ അസംബ്ലി ഇന്ന് മുതൽ 21വരെ ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടക്കും.ഇന്നുച്ചയ്‌ക്ക് 1:45ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനത്തെ അഭിസംബോധന ചെയ്യും.195 ഇന്റർപോൾ അംഗരാജ്യങ്ങളിൽ നിന്നും മന്ത്രിമാർ,പൊലീസ് മേധാവികൾ,ദേശീയ സെൻട്രൽ ബ്യൂറോ മേധാവികൾ,പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
ഇന്റർപോളിന്റെ പരമോന്നത ഭരണസമിതിയായ ജനറൽ അസംബ്ലിയുടെ നിർണായക തീരുമാനങ്ങളെടുക്കുന്ന വാർഷിക യോഗം 25 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിൽ നടക്കുന്നത്.സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ ജനറൽ അസംബ്ലി സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശം ഇന്റർപോൾ പൊതുസഭ അംഗീകരിച്ചിരുന്നു.ഇന്ത്യയുടെ ക്രമസമാധാന സംവിധാനത്തിലെ പ്രത്യേകതകൾ ലോകത്തെ അറിയിക്കാനുള്ള അവസരമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,ഇന്റർപോൾ പ്രസിഡന്റ് അഹമ്മദ് നാസർ അൽ റൈസി,സെക്രട്ടറി ജനറൽ ജുർഗൻ സ്റ്റോക്ക്,സി.ബി.ഐ ഡയറക്ടർ സുബോധ് കുമാർ ജയ്‌സ്വാൾ തുടങ്ങിയവരും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |