ന്യൂഡൽഹി: എന്തുവില കൊടുത്തും അധികാരം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെ ഹിമാചൽ പ്രദേശിൽ എല്ലാ വീടുകളിലും പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും 5 ലക്ഷം യുവാക്കൾക്ക് തൊഴിലവസരങ്ങളും വാഗ്‌ദാനം ചെയ്‌ത് കോൺഗ്രസ് പ്രകടന പത്രിക. സർക്കാർ ജീവനക്കാർക്കുള്ള പഴയ പെൻഷൻ പദ്ധതി (ഒ.പി.എസ്) പുനഃസ്ഥാപിക്കുമെന്നും 10 കോടി രൂപ സ്റ്റാർട്ടപ്പ് ഫണ്ട് നടപ്പാക്കുമെന്നും പാർട്ടി വാഗ്ദാനം ചെയ്തു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ സാന്നിദ്ധ്യത്തിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
പ്രധാന വാഗ്‌ദാനങ്ങൾ:
18 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ, എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നാല് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ, എല്ലാ ഗ്രാമങ്ങളിലും മൊബൈൽ ക്ലിനിക്കുകളിലൂടെ സൗജന്യ ചികിത്സ, കിലോയ്ക്ക് 2 രൂപയ്ക്ക് ചാണക പിണ്ണാക്ക്, മാദ്ധ്യമപ്രവർത്തകർക്ക് പെൻഷൻ, തോക്ക് ലൈസൻസുകൾക്ക് കുറഞ്ഞ ഫീ.ടാക്സി ഡ്രൈവർമാർക്ക് നാമമാത്രമായ നിരക്കിൽ വായ്പ, വാഹന പെർമിറ്റുകളുടെ കാലാവധി 10 വർഷത്തിൽ നിന്ന് 15 വർഷമാക്കൽ,
തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുമായും പാർട്ടിയുടെ ഹൈക്കമാൻഡുമായും ചർച്ച ചെയ്‌ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് പ്രകടന പത്രിക കമ്മിറ്റി ചെയർമാൻ ധനി റാം ഷാൻഡിൽ അറിയിച്ചു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടുവെന്നും അഞ്ച് വർഷം മുമ്പ് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |