ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെലങ്കാന സന്ദർശനം നടക്കുന്നതിനിടെ പരസ്പരമുള്ള പോര് വ്യക്തമാക്കി മോദിയും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും. പേരെടുത്തു പരാമർശിക്കാതെയാണ് റാവുവിനെതിരെ മോദി വിമർശനങ്ങളുന്നയിച്ചത്. അഴിമതിയും കുടുംബ വാഴ്ചയുമാണ് തെലങ്കാനയിൽ നടക്കുന്നതെന്നും ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന സർക്കാരാണ് ആവശ്യമെന്നും മോദി പറഞ്ഞു. മോദിയെ അധിക്ഷേപിക്കാം. എന്നാൽ ജനങ്ങളെ അധിക്ഷേപിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും. ജനങ്ങൾക്കാണ് പരിഗണന,കുടുംബത്തിനല്ല എന്നു പറയുന്ന സർക്കാരാണ് ആവശ്യം.കേന്ദ്രത്തിന്റെ വികസന പദ്ധതികൾ സംസ്ഥാന സർക്കാർ തടസപ്പെടുത്തുന്നു. ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാനും അനുവദിക്കുന്നില്ല. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഭയന്ന് പ്രതിപക്ഷ കക്ഷികൾ സഖ്യം ചേരുന്നതായും മോദി ആരോപിച്ചു.
ദിവസവും ഭക്ഷിക്കുന്നത് രണ്ടോ മൂന്നോ കിലോ അധിക്ഷേപം
ഇത്രയും കഠിനാധ്വാനം ചെയ്തിട്ടും തളരാറില്ലേ എന്ന് പലരും ചോദിക്കാറുണ്ട്. താൻ എല്ലാ ദിവസവും രണ്ടോ മൂന്നോ കിലോ അധിക്ഷേപങ്ങൾ ഭക്ഷിക്കുന്നു. അവ പോഷകാഹാരമായി മാറുന്ന തരത്തിൽ ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു. തെലങ്കാനയിലെ പ്രവർത്തകരോട് ഒരു അഭ്യർത്ഥനയുണ്ട്. നിരാശയും ഭയവും അന്ധവിശ്വാസവും കാരണം ചിലർ മോദിക്ക് നേരെ അധിക്ഷേപങ്ങൾ നടത്തും. ഈ തന്ത്രങ്ങളിൽ വീഴരുത്. കെ.സി.ആറിന്റെ അന്ധവിശ്വാസങ്ങൾ സാമൂഹിക നീതിക്ക് വലിയ തടസമാണെന്നും മോദി പറഞ്ഞു. വിവരസാങ്കേതിക വിദ്യയുടെ കേന്ദ്രമാണ് തെലങ്കാന. ആധുനിക സമൂഹത്തിൽ അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നു എന്നത് ദുഃഖകരമാണ്. വികസനമുണ്ടാകാൻ അന്ധവിശ്വാസം ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വീകരിക്കാനെത്താതെ കെ.സി.ആർ
സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാതെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു വിട്ടുനിന്നത് ചർച്ചയായി. മുഖ്യമന്ത്രിക്കു പകരം മന്ത്രി ടി.ശ്രീനിവാസ റെഡ്ഢിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. നടപടിയിൽ ബി.ജെ.പി പ്രതിഷേധം രേഖപ്പെടുത്തി. കെ.സി.ആർ ഏകാധിപതി ചമയുകയാണെന്നും രാജ്യത്തിന്റെ രീതിക്കനുസരിച്ച പെരുമാറ്റമല്ല അദ്ദേഹത്തിന്റേതെന്നും ബി.ജെ.പി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |