എയിംസിൽ നിന്ന് റിപ്പോർട്ട് തേടി
ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് സ്ഥാപക ചെയർമാനും ദേശീയ സമിതി അംഗവുമായ ഇ. അബൂബക്കറിനെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. അബൂബക്കറിന് അർബുദത്തിനും പാർക്കിൻസൺസിനും അടിയന്തര ചികിത്സ ലഭ്യമാക്കാൻ ഇടക്കാല ജാമ്യം തേടി നേരത്തെ നൽകിയ ഹർജിയിൽ ഡൽഹി എയിംസിൽ ചികിത്സ ലഭ്യമാക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. എയിംസിൽ ചികിത്സ വൈകുന്നത് ചൂണ്ടിക്കാട്ടി വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന് നൽകിയ ഹർജിയാണ് തള്ളിയത്.
അതേസമയം, അബൂബക്കറിന്റെ ആരോഗ്യനില, ചികിത്സ തുടങ്ങിയവ സംബന്ധിച്ച എയിംസിലെ വിദദ്ധരുടെ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുൽ, ജസ്റ്റിസ് തൽവന്ത് സിംഗ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് എൻ.ഐ.എക്ക് നോട്ടീസ് നൽകി. കേസ് ഡിസംബർ 14 ന് പരിഗണിക്കാനായി മാറ്റി.
ഹർജിക്കാരൻ ഗുരുതരാവസ്ഥയിലാണെന്ന മെഡിക്കൽ റിപ്പോർട്ട് എവിടെയാണ്? ഒടുവിൽ ഹർജിക്കാരനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശം നൽകേണ്ടിവരുമോ? ചികിത്സയ്ക്കായി ഏറ്റവും നല്ല മാർഗ്ഗം ഏതാണെന്ന് അറിയിക്കണം. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതുണ്ടെങ്കിൽ അറിയിക്കണം. ഹർജിക്കാരൻ ഒരു കുറ്റത്തിന് തടവിലാണെന്നത് മറ്റൊരു കാര്യമാണെങ്കിലും എം.ആർ.ഐ പരിശോധനയ്ക്കായി 2023 ജനവരി വരെ കാത്തിരിക്കാനാകില്ല തുടങ്ങിയ കാര്യങ്ങൾ കോടതി വ്യക്തമാക്കി. മോചനത്തിനുള്ള അപേക്ഷ ഈ ഘട്ടത്തിൽ പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. വീട്ടുതടങ്കലിലാക്കിയാൽ ചികിത്സിക്കാൻ കഴിയുമോയെന്നും കോടതി ആരാഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |