ന്യൂഡൽഹി: സാമ്പത്തിക സംവരണം സംബന്ധിച്ച് സുപ്രീംകോടതി ജഡ്‌ജിമാർക്കിടയിൽ ഭിന്നാഭിപ്രായം വന്നതിനാൽ അത് പുനഃപരിശോധിക്കാൻ കോൺഗ്രസ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ജയ്റാം രമേശ് പറഞ്ഞു. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ പാർട്ടി ആഗ്രഹിക്കുന്നു. കോൺഗ്രസ് ജാതി സെൻസസിന് അനുകൂലമാണ്. അത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ ഏഴിന് തുടങ്ങുന്ന പാർലമെന്റ് ശീതകാല സമ്മേളനത്തിൽ ഇന്ത്യ-ചൈന അതിർത്തി സംഘർഷം, പണപ്പെരുപ്പം, ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലെ ഇടപെടൽ തുടങ്ങിയ വിഷയങ്ങൾ കോൺഗ്രസ് ഉന്നയിക്കും. സോണിയാ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഭാരത് ജോഡോ യാത്രയിൽ ശ്രദ്ധിക്കുന്നതിനാൽ എം.പിമാരായ ജയറാം രമേശ്, ദിഗ്‌വിജയ സിംഗ്, കെ.സി. വേണുഗോപാൽ തുടങ്ങി മുതിർന്ന ചില നേതാക്കൾ സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സൂചനയുണ്ട്.
തൊഴിലില്ലായ്മ, രൂപയുടെ മൂല്യത്തകർച്ച,കർഷകർക്ക് താങ്ങുവില ഗ്യാരണ്ടി, സൈബർ കുറ്റകൃത്യങ്ങൾ, ജുഡിഷ്യറിയും കേന്ദ്രവും തമ്മിലുള്ള സംഘർഷം, കയറ്റുമതി പ്രശ‌്നങ്ങൾ, ഉത്തരേന്ത്യയിലെ വായു മലിനീകരണം തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ചയായെന്ന് ജയ്‌റാം രമേശ് പറഞ്ഞു.
സിബൽ വരട്ടെ, സിന്ധ്യ വഞ്ചകൻ
പാർട്ടി വിട്ട ശേഷം മാന്യമായ മൗനം പാലിച്ച കപിൽ സിബലിനെപ്പോലുള്ളവരെ തിരിച്ചുവരാൻ അനുവദിക്കാമെന്നും കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കും അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കും യാതൊരു സാദ്ധ്യതയും നൽകാനാകില്ലെന്നും ജയറാം രമേശ്. ജ്യോതിരാദിത്യ സിന്ധ്യ 24 കാരറ്റ് വഞ്ചകനാണെന്നും അദ്ദേഹം പറഞ്ഞു.
ചില കാരണങ്ങളാൽ പാർട്ടി വിട്ടുപോയ മുൻ സഹപ്രവർത്തകനും സുഹൃത്തുമായ കപിൽ സിബലിനെ മടക്കിക്കൊണ്ടുവരുന്നതിനോട് യോജിപ്പാണ്. അദ്ദേഹം മാന്യമായ മൗനം പാലിക്കുന്നു. പോയ ശേഷം പാർട്ടിയെയും നേതൃത്വത്തെയും ചവിട്ടിയവരെ സ്വാഗതം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |