കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവിന്റെ വീട്ടിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വീട് ഏതാണ്ട് പൂർണ്ണമായും തകർന്നു. ഭൂപതിനഗർ പ്രദേശത്ത് നര്യാബില ഗ്രാമത്തിൽ പാർട്ടിയുടെ ബൂത്ത് പ്രസിഡന്റ് രാജ്കുമാർ മന്നയുടെ വസതിയിലാണ് സ്‌ഫോടനമുണ്ടായത്. രാജ്കുമാർ മന്നയും മറ്റൊരു പ്രവർത്തകനായ ബിശ്വജിത്ത് ഗായനെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങൾ സ്ഫോടനം നടന്ന വീട്ടിൽ നിന്ന് ദൂരേയ്ക്ക് തെറിച്ച് വീണ നിലയിലായിരുന്നു.
ശനിയാഴ്ച തൃണമൂൽ കോൺഗ്രസ് ദേശീയ സെക്രട്ടറി അഭിഷേക് ബാനർജി പങ്കെടുക്കേണ്ട പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് സ്ഫോടനം നടന്ന വീട്. സ്ഫോടനത്തിന്റെ കാരണം പൊലീസ് പരിശോധിച്ചു വരികയാണ്. വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ ബോംബ് അബദ്ധത്തിൽ പൊട്ടിത്തെറിക്കാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. സ്ഫോടനത്തിന്റെ ആഘാതത്തിൽ മൺ ചുമരുകളും വീടിന്റെ മേൽക്കൂരയും തെറിച്ചുപോയി.
സ്‌ഫോടനത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് തന്നെയാണെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് ഇത്തരം പ്രവൃത്തികൾ എക്കാലവും ചെയ്യാറുള്ളതാണെന്നും അതിനാൽ ആശ്ചര്യപ്പെടാനില്ലെന്നും ഘോഷ് പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ബോംബ് സൂക്ഷിച്ചിരുന്നുവെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് നാട്ടിൽ ഭീതി സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുകന്ദ മജുംദാർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |