ന്യൂഡൽഹി: ജി-20 അദ്ധ്യക്ഷപദവിയെന്ന ചരിത്രനേട്ടത്തെ കുറിച്ച് ഓരോ ഇന്ത്യക്കാരനെയും ബോധവാനാക്കാനുള്ള പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി നേതൃസമ്മേളനത്തിൽ പറഞ്ഞു. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ബി.ജെ.പി ദേശീയ ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി-20 അദ്ധ്യക്ഷസ്ഥാനം ഇന്ത്യയ്ക്ക് ലഭിച്ചതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളണം. ഈ അവസരത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകി. ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷമാണ് ബി.ജെ.പി ആസ്ഥാനത്ത് നടക്കുന്ന ദ്വിദിന ദേശീയ ഭാരവാഹി യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്നലെ ഡൽഹിയിലെത്തിയത്.
അടുത്ത വർഷം നടക്കുന്ന കർണ്ണാടക, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ത്രിപുര, നാഗലാന്റ്, മേഘാലയ എന്നീ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളും 2024ലെ ലോക്സഭ തിരഞ്ഞെടുപ്പും സംബന്ധിച്ച തന്ത്രങ്ങൾ ചർച്ച ചെയ്യാനാണ് ഭാരവാഹി യോഗം വിളിച്ചത്. ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കേരളത്തിൽ നിന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ, സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശ്, സഹസംഘടനാ ജനറൽ സെക്രട്ടറി കെ.സുഭാഷ്, ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി എന്നിവരും യോഗത്തിൽ
പങ്കെടുക്കുന്നുണ്ട്. പാർട്ടിയുടെ ദേശീയ ഭാരവാഹികൾ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള പ്രഭാരിമാർ, സഹ പ്രഭാരിമാർ, സംസ്ഥാന അദ്ധ്യക്ഷന്മാർ, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. രാജ്യവ്യാപകമായി സംഘടന ശക്തിപ്പെടുത്താനും കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുമുള്ള പദ്ധതികൾ യോഗത്തിൽ ആസൂത്രണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |