ന്യൂഡൽഹി: ഗുജറാത്തിൽ തറപറ്റിയപ്പോൾ ജീവശ്വാസം നൽകിയ ഹിമാചൽ ജനതയെ പരിഹസിക്കും പോലെ, തുടക്കത്തിലേ തമ്മിലടിച്ച് കോൺഗ്രസ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലാണ് രൂക്ഷമായ ഭിന്നത.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള എം.എൽ.എ മാരുടെ യോഗം മൂന്ന് തവണ മാറ്റിയ ശേഷമാണ് ഇന്നലെ രാത്രി 8 മണിക്ക് ആരംഭിച്ചത്. ഭിന്നത കാരണം എം.എൽ.എമാർ എത്താത്തതിനാലാണ് യോഗം മാറ്റിയത്. പിന്നീട് 40 എം. എൽ. എ മാരും യോഗത്തിൽ പങ്കെടുത്തെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കാനായില്ല. തുടർന്ന് തീരുമാനം ഹൈക്കമാൻഡിന് വിടുന്ന ഒറ്റവരി പ്രമേയം അംഗീകരിച്ച് യോഗം പിരിഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിനായി പി.സി.സി അദ്ധ്യക്ഷ പ്രതിഭാ സിംഗും പ്രചാരണ സമിതി അദ്ധ്യക്ഷൻ സുഖ് വിന്ദർ സിംഗ് സുഖുവും തമ്മിലുള്ള തർക്കമാണ് രൂക്ഷമായത്. 21 എം. എൽ.എമാർ സുഖുവിനെ പിന്തുണയ്ക്കുമ്പോൾ പ്രതിഭയ്ക്ക് 15 പേരുടെ പിന്തുണയാണുള്ളതെന്നറിയുന്നു. എന്നാൽ സുഖു മത്സരത്തിൽ നിന്ന് പിന്മാറിയതായും റിപ്പോർട്ടുകൾ വന്നു.
നാടകീയ രംഗങ്ങളാണ് ഇന്നലെ അരങ്ങേറിയത്. ഒബ്റോയ് ഹോട്ടലിന് മുന്നിൽ പ്രതിഭ സിംഗിന്റെയും സുഖുവിന്റെയും അനുയായികൾ തടിച്ചുകൂടി. ഷിംല റാഡിസൺ ഹോട്ടലിൽ എം.എൽ.എമാരുമായുള്ള കൂടിക്കാഴ്ച്ചയ്‌ക്ക് മുമ്പ് കേന്ദ്ര നിരീക്ഷകനായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ കാർ പ്രതിഭ സിംഗ് അനുകൂലികൾ തടഞ്ഞു. പാർട്ടിയിൽ ഗ്രൂപ്പിസമില്ലെന്നും എല്ലാവരും തങ്ങളോടൊപ്പമാണെന്നും പ്രതിഭ സിംഗ് പിന്നീട് പറഞ്ഞു. വീർഭദ്ര സിംഗുമായി ജനങ്ങൾക്ക് ശക്തമായ വൈകാരിക ബന്ധമുണ്ട്. അത്കൊണ്ടാണ് തങ്ങൾ 40 സീറ്റുകൾ നേടിയത്. പാർട്ടിയെ നയിക്കാനുള്ള ചുമതല സോണിയ ഗാന്ധിയും ഹൈക്കമാൻഡും തനിക്ക് നൽകുകയായിരുന്നു. തനിക്ക് മുഖ്യമന്ത്രിയായി സംസ്ഥാനത്തെ നയിക്കാനും കഴിയും - അവർ വ്യക്തമാക്കി.
താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ലെന്നും പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകനാണെന്നും സുഖ് വിന്ദർ സിംഗ് സുഖു പിന്നീട് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട എം എൽ.എമാർ മുഖ്യമന്ത്രിയെ തീരുമാനിക്കും.
ഇതിനിടെ കോൺഗ്രസ് നേതാക്കൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിച്ചു. കോൺഗ്രസ് എം.എൽ.എമാരുടെ പട്ടികയും ഗവർണർക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |