ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി നടത്തിയ പരാമർശത്തെ അപലപിച്ച് കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ബുപേഷ് ബഗേലും. വ്യാഴാഴ്ച യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ സർദാരി നടത്തിയ പരാമർശത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പ്രതികരണം.
നമ്മുടെ പ്രധാനമന്ത്രിയെക്കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്താൻ ആർക്കും അവകാശമില്ല. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരാണങ്കിലും മോദി നമ്മുടെ പ്രധാനമന്ത്രിയാണ്. പാക് മന്ത്രിക്ക് ഉചിതമായ മറുപടി നൽകണമെന്നും ബാഗേൽ പറഞ്ഞു.
ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന പാക്കിസ്ഥാനെ യു.എന്നിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ പാക് മന്ത്രി മോദിയെ ‘ഗുജറാത്തിലെ കശാപ്പുകാരൻ’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ അഭിപ്രായങ്ങൾ പാകിസ്ഥാന്റെ അധഃപതനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
പ്രസ്‌താവനയ്‌ക്കെതിരെ ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനു സമീപം ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. മറ്റു നഗരങ്ങളിൽ സർദാരിയുടെ കോലം കത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |