ന്യൂഡൽഹി: റെയിൽവേയിൽ ജോലി ലഭിച്ചെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ സംഘം പരിശീലനമെന്ന വ്യാജേന തമിഴ്‌നാട്ടിൽ നിന്നുള്ള 28 പേരെ ന്യൂഡൽഹി സ്റ്റേഷനിൽ ട്രെയിനുകൾ എണ്ണാൻ നിറുത്തി. ടി.ടി.ഇ, ട്രാഫിക് അസിസ്റ്റന്റ്, ക്ലാർക്ക് എന്നീ തസ്തികകളിലേക്കുള്ള പരിശീലനത്തിന്റെ ഭാഗമാണിതെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. എട്ടു മണിക്കൂർ വീതം ഒരു മാസമാണ് ഇവർ ഡൽഹി സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിൽ നിറുത്തിയത്.
ജോലി വാഗ്ദാനം ചെയ്ത് ഒരോരുത്തരിൽ നിന്ന് രണ്ട് ലക്ഷം മുതൽ 24 ലക്ഷം രൂപ വരെയാണ് തട്ടിച്ചത്. ഇത് സംബന്ധിച്ച് ഡൽഹി പൊലീസിൽ പരാതി നൽകി. ജൂൺ ജൂലായ് മാസങ്ങളിലാണ് തട്ടിപ്പ് നടന്നത്. തട്ടിപ്പുകാർ ഇരകളിൽ നിന്ന് 2.67 കോടി രൂപ തട്ടിയെടുത്തതായി തമിഴ്നാട് സ്വദേശിയായ വിമുക്തഭടൻ എം. സുബ്ബുസാമി നൽകിയ പരാതിയിൽ പറയുന്നു. ഡൽഹിയിലെ നോർത്തേൺ റെയിൽവേ ഓഫീസിൽ ഡെപ്യൂട്ടി ഡയറക്ടറായാണെന്ന വ്യാജേന എത്തിയ വികാസ് റാണ, കോയമ്പത്തൂർ സ്വദേശിയായ ശിവറാം എന്നിവരാണ് പണം തട്ടിച്ചതെന്നാണ് ആരോപണം.
എം. സുബ്ബുസാമിയാണ് തട്ടിപ്പുകാരുടെ ഇടനിലക്കാരനായി ഇരകളോട് സംസാരിച്ചിരുന്നത്. എന്നാൽ തട്ടിപ്പ് സംഘത്തെ തിരിച്ചറിയാൻ തനിക്ക് കഴിഞ്ഞില്ലെന്നും സുബ്ബുസാമി പറയുന്നു. വികാസ് റാണയ്ക്കാണ് പണം കൈമാറിയതെന്ന് തട്ടിപ്പിനിരയായ മധുര സ്വദേശി സെന്തിൽ കുമാർ പറഞ്ഞു.
റെയിൽവേ ആശുപത്രിയിൽ വൈദ്യപരിശോധന
തട്ടിപ്പിനിരയായവരിൽ ഏറെയും എൻജിനിയറിംഗ്, സാങ്കേതിക വിദ്യാഭ്യാസ പശ്ചാത്തലമുള്ള ബിരുദധാരികളാണ്. തമിഴ്‌നാട്ടിലെ വിരുദുനഗർ സ്വദേശിയായ സുബ്ബുസാമിയെ ഫോണിലാണ് തട്ടിപ്പുകാർ ആദ്യം ബന്ധപ്പെട്ടത്. തുടർന്ന് കോയമ്പത്തൂർ സ്വദേശിയായ ശിവരാമറിനെ ഡൽഹിയിലെ എം.പി ക്വാർട്ടേഴിൽ വച്ച് കണ്ടുമുട്ടിയെന്നും ഇയാൾ പറയുന്നു. മന്ത്രിമാരുമായും എം.പിമാരുമായും തനിക്ക് വളരെ അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ട ശിവരാമൻ, പണം നൽകിയാൽ യുവാക്കൾക്ക് റെയിൽവേയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
തുടക്കത്തിൽ മൂന്നു ഉദ്യോഗാർത്ഥികളെ സുബ്ബുസാമി കണ്ടെത്തി. വിവരമറിഞ്ഞ് 25 പേർ കൂടി എത്തി. തുടർന്ന് പണം കൈപ്പറ്റിയശേഷം ഉദ്യോഗാർത്ഥികളെ കൊണാട്ട് പ്ലേസിലെ റെയിൽവേ സെൻട്രൽ ഹോസ്‌പിറ്റലിൽ വൈദ്യപരിശോധനയ്ക്ക് വിളിപ്പിച്ചു. തുടർന്ന് വികാസ് റാണ ഇവരെ ബറോഡ ഹൗസിലെത്തിച്ച് നിയമന ഉത്തരവും നൽകി. ശേഷം നോർത്തേൺ റെയിൽവേ ജൂനിയർ എൻജിനിയർ ഓഫീസിൽ ഡോക്യുമെന്റ് വെരിഫിക്കേഷനും വിളിപ്പിച്ചു. പരിശീലന ഉത്തരവുകൾ, തിരിച്ചറിയൽ കാർഡുകൾ, പരിശീലനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റുകൾ, നിയമന കത്തുകൾ തുടങ്ങിയവ റെയിൽവേ അധികൃതരെ കാണിച്ചപ്പോഴാണ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.
തട്ടിച്ചത് 2.67 കോടി രൂപ
തട്ടിപ്പിനിരയായവർ -28
ഓരോരുത്തരിൽ നിന്നും വാങ്ങിയത്- 2 - 24 ലക്ഷം
ആകെ തട്ടിച്ചത്- 2.67 കോടി
ഇരകൾ ഡൽഹിയിൽ ജോലി ചെയ്തത് ഒരു മാസം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |