ന്യൂഡൽഹി: ഒ.ബി.സി സംവരണമില്ലാതെ യു.പിയിലെ തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാൻ അലഹബാദ് ഹൈക്കോടതി സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി. സുപ്രീം കോടതി നിർദ്ദേശിച്ച ട്രിപ്പിൾ ടെസ്റ്റ് ഫോർമാലിറ്റി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നാല് മേയർ സ്ഥാനങ്ങളിൽ ഒ.ബി.സി സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടിയും റദ്ദാക്കി. ഭരണഘടന വ്യവസ്ഥകൾക്കനുസൃതമായി സ്ത്രീ സംവരണം തിരഞ്ഞെടുപ്പ് വിഞ്ജാപനത്തിൽ ഉൾപ്പെടുത്താനും ജസ്റ്റിസ് ദേവേന്ദ്രകുമാർ ഉപാദ്ധ്യായ, ജസ്റ്റിസ് സൗരഭ് ലവാനിയ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽ പട്ടിക ജാതി - പട്ടിക വർഗക്കാർക്കായി സംവരണം ചെയ്യേണ്ടവ ഒഴികെയുള്ള ചെയർപെഴ്സൺമാരുടെ സീറ്റുകൾ ജനറലായി നിശ്ചയിക്കണം. ട്രിപ്പിൾ ടെസ്റ്റ് നടത്താതെ ഒ.ബി.സി സംവരണം പ്രഖ്യാപിച്ച സർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
സംസ്ഥാനത്തെ പിന്നാക്കാവസ്ഥയിലുള്ള തദ്ദേശസ്ഥാപനങ്ങളെ കുറിച്ച് പഠനം നടത്താൻ കമ്മിഷൻ രൂപീകരിക്കുക, കമ്മിഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ സംവരണത്തിന്റെ അനുപാതം നിശ്ചയിക്കുക, എസ്.സി, എസ്.ടി, ഒ.ബി.സി എന്നീ വിഭാഗങ്ങൾക്കുള്ള സംവരണം 50 ശതമാനത്തിൽ കവിയുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് സുപ്രീം കോടതി നിർദ്ദേശിച്ച ട്രിപ്പിൾ ടെസ്റ്റ്.
ട്രിപ്പിൾ ടെസ്റ്റിന് കമ്മിഷനെ നിയമിക്കും: യോഗി
നഗര തദ്ദേശ തിരഞ്ഞെടുപ്പിൽ ഒ.ബി.സി സംവരണം നടപ്പിലാക്കുന്നതിന് സുപ്രീം കോടതി നിർദ്ദേശിച്ച ട്രിപ്പിൾ ടെസ്റ്റ് നടത്താൻ കമ്മിഷൻ രൂപീകരിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം നൽകും. അലഹബാദ് ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് യോഗിയുടെ പ്രതികരണം. ട്രിപ്പിൾ ടെസ്റ്റ് പൂർത്തിയാക്കിയതിന് ശേഷമേ തിരഞ്ഞെടുപ്പ് നടത്തൂ. ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട എല്ലാ നിയമ വശങ്ങളും പരിഗണിച്ച ശേഷം ആവശ്യമെങ്കിൽ സർക്കാർ സുപ്രീം കോടതിയെയും സമീപിക്കുമെന്നും യോഗി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |