ഹൈദരാബാദ്: സർക്കാർ- ഗവർണർ പോര് തെലങ്കാനയിലും. റിപ്പബ്ലിക് ദിന പരിപാടിയിലെ തന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം നേരത്തെ അറിയിക്കണമെന്ന് ഗവർണർ തമിഴിസൈ സൗന്ദരരാജൻ മുഖ്യമന്ത്രി കെ.ചന്ദ്ര ശേഖർ റാവുവിനോട് ആവശ്യപ്പെട്ടതാണ് പോരിലേക്ക് വഴി വച്ചത്. പ്രസംഗത്തിന്റെ പകർപ്പ് അയച്ചു തരണമെന്നടക്കമുള്ള ഗവർണരുടെ കത്തിന് സർക്കാർ ഇതുവരെ മറുപടി നല്കിയിട്ടില്ല. പരിപാടിയെക്കുറിച്ച് സർക്കാരിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പരിപാടി നടക്കുന്നുണ്ടോ എന്നു പോലും രാജ് ഭവനെ അറിയിച്ചില്ല. തന്റെ ഓഫീസുമായി ബന്ധപ്പെട്ട് സർക്കാർ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും ഗവർണർ കത്തിൽ ആരോപിച്ചു, പിന്നീട് മാദ്ധ്യമങ്ങളോട് സംസാരിക്കവെ ഗവർണറുടെ ഓഫീസിനെ ബഹുമാനിക്കണമെന്നു പറഞ്ഞ അവർ, സംസ്ഥാനത്ത് പ്രോട്ടോക്കോൾ പാലിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. ഗവർണർമാർ അവരുടെ ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഗവർണർമാർക്കെതിരെ പക്ഷപാതപരമായ പ്രവർത്തനങ്ങൾ ഉണ്ടാകാറുണ്ടെന്നും തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു.
കൊവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനാഘോഷം വലിയ രീതിയിൽ നടന്നിരുന്നില്ല. ഹൈദരാബാദ് പരേഡ് ഗ്രൗണ്ടിലാണ് പരിപാടി നടക്കേണ്ടിയിരുന്നത്. അതിനു പകരം മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലും ഗവർണർ രാജ് ഭവനിലും പതാക ഉയർത്തുകയായിരുന്നു. ബി.ജെ.പി മുൻ ദേശീയ സെക്രട്ടറിയും തമിഴ്നാട് യൂണിറ്റ് പ്രസിഡന്റുമായിരുന്നു തമിഴിസൈ സൗന്ദരരാജൻ. കേരളത്തിലും തമിഴ്നാട്ടിലും സർക്കാർ- ഗവർണർ പോര് രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ തെലങ്കാനയിലും പോര് മുറുകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |