ന്യൂഡൽഹി: ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും പ്രത്യയശാസ്ത്രപരമായും ഇന്ത്യയെ തകർക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയിട്ടും ഒരു ശക്തിക്കും ഇന്ത്യയെ ഇല്ലാതാക്കാൻ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജസ്ഥാനിലെ ഭിൽവാരയിൽ ഭഗവാൻ ശ്രീ ദേവനാരായൺജിയുടെ ആയിരത്തി ഒരുനൂറ്റിപതിനൊന്നാമത് അവതാര മഹോത്സവ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സമൂഹത്തിന്റെ ശക്തിയും പ്രചോദനവുമാണ് രാജ്യത്തിന്റെ അനശ്വരത കാത്തുസൂക്ഷിക്കുന്നത്. ഇന്ത്യൻ സംസ്കാരം പ്രകടിപ്പിക്കുന്ന അതിജീവന ശേഷി നമ്മുടെ നാഗരികതയുടെയും സംസ്കാരത്തിന്റെയും ഐക്യത്തിന്റെ ഫലമാണ്. പാർശ്വവത്‌കരിക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ എല്ലാവരെയും ശാക്തീകരിക്കാനാണ് രാജ്യം ശ്രമിക്കുന്നത്. പുതിയ ഇന്ത്യ തെറ്റുകൾ തിരുത്തുകയും വാഴ്ത്തപ്പെടാത്തവരെ ആദരിക്കുകയും ചെയ്യുന്നു. വെള്ളത്തിന്റെ വില രാജസ്ഥാനിലുള്ളവർക്ക് നന്നായി അറിയാം.
16 കോടിയിലധികം കുടുംബങ്ങളാണ് വെള്ളത്തിന് വേണ്ടി ദിനംപ്രതി കഷ്ടപ്പെട്ടിരുന്നത്. കേന്ദ്രസർക്കാർ കഴിഞ്ഞ മൂന്നര വർഷം കൊണ്ട് 11 കോടിയിലധികം കുടുംബങ്ങളിൽ കുടിവെള്ള കണക്ഷൻ എത്തിച്ചു. സൃഷ്ടിയുടെയും ആഘോഷത്തിന്റെയും ആവേശം കണ്ടെത്തുന്ന പൈതൃകത്തിന്റെ നാടാണ് രാജസ്ഥാൻ. ഗുജ്ജർ സമുദായത്തിന്റെ ശാക്തീകരണത്തിന് ഭഗവാൻ ദേവനാരായണന്റെ സന്ദേശങ്ങളുമായി പുതു തലമുറ മുന്നോട്ടു പോകണം. ഇന്ന് ലോകം മുഴുവൻ വലിയ പ്രതീക്ഷയോടെ ഇന്ത്യയിലേക്ക് നോക്കുകയാണ്. ലോകത്തെ എല്ലാ പ്രധാന വേദികളിലും ഇന്ത്യ സംസാരിക്കുന്നത് വലിയ ആത്മവിശ്വാസത്തോടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സാംസ്കാരിക സഹമന്ത്രി അർജുൻ റാം മേഘ് വാളും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |