ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്കുള്ള പ്രതിപക്ഷ എംപിമാരുടെ മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമം. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്.വോട്ടർപട്ടിക ക്രമക്കേട് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷണർമാരുമായുള്ള കൂടിക്കാഴ്ച പ്രതിപക്ഷം ഉപേക്ഷിച്ചു. എല്ലാ എംപിമാരെയും കമ്മീഷണർമാരെ കാണാൻ അനുവദിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ മുപ്പത് പേരെയേ അനുവദിക്കുകയുള്ളൂവെന്ന അധികൃതരുടെ നിർദേശത്തിലും പ്രതിഷേധം ഉയർന്നു. ഇതിനിടെ മഹുവ മോയ്‌ത്ര എംപിയ്ക്ക് അസ്വസ്ഥതയുണ്ടായി. അവരെ ആശുപത്രിയിലാക്കണമെന്ന് എംപിമാർ പറഞ്ഞു.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവർ അറസ്റ്റിലായിട്ടുണ്ട്. ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രിയങ്ക പ്രതിഷേധിച്ചു. ഭരണഘടനയെ സംരക്ഷിക്കാനുള്ള സമരമാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇതൊരു രാഷ്‌ട്രീയ പോരാട്ടമല്ല, മറിച്ച് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റ് പരിസരത്തു നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കമ്മിഷൻ ആസ്ഥാനത്തേക്കുള്ള പ്രകടനത്തിൽ മലയാളമടക്കമുള്ള ഭാഷകളിൽ 'വോട്ട് മോഷണം' മുദ്രാവാക്യമെഴുതിയ പ്ളക്കാർഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർക്കരുതെന്ന് ശശി തരൂർ പ്രതികരിച്ചു.
കർണാടകയിലെ മഹദേവപുര അസംബ്ളി മണ്ഡലത്തിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിൽപ്പരം വോട്ടുകളുടെ ക്രമക്കേടു നടന്നുവെന്ന് രാഹുൽ ഗാന്ധി ഇന്നലെ ആരോപിച്ചിരുന്നു. കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ ആരോപണം തള്ളിയിരുന്നു. തെളിവ് ഹാജരാക്കാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |