
ഇംഫാൽ: മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം പിൻവലിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ഒരു വർഷമായി തുടരുന്ന രാഷ്‌ട്രപതി ഭരണത്തിനാണ് അവസാനമായിരിക്കുന്നത്. സംസ്ഥാനത്ത് വീണ്ടും എൻഡിഎ സർക്കാർ അധികാരത്തിലേറുമെന്നാണ് റിപ്പോർട്ട്. പുതിയ മുഖ്യമന്ത്രിയായി എൻഡിഎ നേതാവ് യുംനം ഖേംചന്ദ് സിംഗ് ഇന്ന് വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് സംസ്ഥാന ബിജെപി അറിയിച്ചു. ലോക്‌ഭനിൽ ഇന്ന് രാവിലെ മുതൽ അതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്നും ബിജെപി വ്യക്തമാക്കി.
'മണിപ്പൂരിന്റെ ബഹുമാന്യനായ മുഖ്യമന്ത്രിയായി യുംനം ഖേംചന്ദ് സിംഗിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് വൈകുന്നേരം ആറ് മണിക്ക് ലോക്ഭവനിൽ നടക്കും. അനുഭവപരിചയവും ദീർഘവീക്ഷണവുമുള്ള അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിൽ മണിപ്പൂർ സമാധാനത്തിന്റെയും വികസനത്തിന്റെയും സദ്ഭരണത്തിന്റെയും പാതയിൽ മുന്നേറാൻ ഒരുങ്ങുകയാണ്. സംസ്ഥാനത്ത് സ്ഥിരതയുടെയും പുരോഗതിയുടെയും ഒരു പുതിയ യുഗത്തിന് തുടക്കമിടും' സംസ്‌ഥാന ബിജെപി നേതൃത്വം എക്സിൽ പോസ്‌റ്റ് ചെയ്‌തു.
ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള എൻഡിഎ പ്രതിനിധി സംഘം ലോക്‌ഭവനിൽ ഗവർണർ അജയ് കുമാർ ഭല്ലയെ സന്ദർശിച്ച് ജനകീയ സർക്കാർ രൂപീകരിക്കാനുള്ള അനുമതി തേടിയിരുന്നു. കുക്കിവിഭാഗത്തിന് ഭൂരിപക്ഷമുള്ള ജില്ലകളായ ചുരാചന്ദ്പൂർ, ഫെർസാൾ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് എംഎൽഎമാരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന യോഗത്തിലാണ് 62 കാരനായ സിംഗിനെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. അദ്ദേഹം ഉൾപ്പടെയുള്ള അഞ്ച് എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിർന്ന ബിജെപി എംഎൽഎ തോംഗം ബിശ്വജിത് സിംഗ് നേരത്തെ പറഞ്ഞിരുന്നു.
യുംനം ഖേംചന്ദ് 2017ലും 2022ലും എംഎൽഎ ആയിരുന്നു. 2017ൽ നിയമസഭാ സ്‌പീക്കറായ അദ്ദേഹം 2022ലെ ബരേൻസിംഗ് സർക്കാരിൽ അംഗമായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി ഒമ്പതിനാണ് മണിപ്പൂർ മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിംഗ് രാജിവച്ചത്. മണിപ്പൂരിൽ കഴിഞ്ഞ മൂന്ന് വർഷമായി മെയ്‌ത്തി-കുക്കി വിഭാങ്ങൾക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളെ തുടർന്നുള്ള സംഘർഷ സാഹചര്യം കണക്കിലെടുത്താണ് ബിരേൻ സിംഗ് രാജിവച്ചത്. ഇതിനുപിന്നാലെ 2025 ഫെബ്രുവരി 13നാണ് സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയത്. രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |