
ന്യൂഡൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ശിക്ഷ സുപ്രീം കോടതി ഇന്ന് സ്റ്റേ ചെയ്തിരുന്നു. എന്നാൽ വിധിയ്ക്ക് മുൻപ് കോടതി രാഹുൽ ഗാന്ധിയെ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ ഗുജറാത്തിലെ പ്രസംഗം നല്ലതല്ലെന്നും പ്രസംഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.
അയോഗ്യനാക്കുമ്പോൾ അതിന്റെ അന്തരഫലങ്ങൾ വ്യക്തിയെ മാത്രമല്ല വോട്ടർമാരെയും ബാധിക്കുമെന്ന് കോടതി വ്യക്തമാക്കി. വിചാരണ കോടതി പരമാവധി ശിക്ഷ വിധിക്കുന്നതിന് പകരം ഒരു ദിവസം കുറച്ചിരുന്നെങ്കിൽ അത് അയോഗ്യതയെ ബാധിക്കില്ലായിരുന്നു. രാഹുലിന് പരമാവധി ശിക്ഷ വിധിച്ചതിന് വിചാരണ ജഡ്ജി ഒരു കാരണവും നൽകിയിട്ടില്ല. അതിനാലാണ് അന്തിമ വിധി വരുന്നത് വരെ ശിക്ഷ സ്റ്റേ ചെയ്തതെന്നും സുപ്രീംകോടതി അറിയിച്ചു.
രാഹുലിന് എന്തുകൊണ്ട് അപകീർത്തിവകുപ്പിലെ പരമാവധി ശിക്ഷ നൽകിയെന്ന് വിചാരണക്കോടതി വിശദീകരിക്കണമെന്നും കോടതി അറിയിച്ചു. ഒന്നര മണിക്കൂറിലധികമാണ് കേസിൽ വാദം നീണ്ടത്. അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയാണ് രാഹുലിനായി വാദിച്ചത്. മോദി സമുദായത്തെ അപമാനിച്ചിട്ടില്ലെന്നും പരാതിക്കാരൻ ബി ജെ പി അംഗമാണെന്നും, പ്രകടിപ്പിച്ചത് ജനാധിപത്യത്തിലെ വിയോജിപ്പാണെന്നും അദ്ദേഹം വാദിച്ചു.
അഭിഭാഷകൻ മഹേഷ് ജഠ്‌ലാനിയാണ് പരാതിക്കാരന് വേണ്ടി ഹാജരായത്. രാഹുൽ മനഃപൂർവം നടത്തിയ പ്രസ്താവനയാണെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. മാനനഷ്ടക്കേസിൽ സൂറത്തിലെ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് രാഹുലിന് രണ്ടുവർഷം തടവ് വിധിച്ചത്.അപകീർത്തിവകുപ്പിലെ പരമാവധി ശിക്ഷയാണിത്. ഇതിന് പിന്നാലെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |