ന്യൂഡൽഹി: പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന പാടില്ലെന്ന് ശശി തരൂർ എംപിയ്ക്ക് മുന്നറിയിപ്പ് നൽകി കോൺഗ്രസ് ഹെെക്കമാൻഡ്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ വിദേശത്ത് പോയ തരൂർ തിരിച്ചെത്തിയിട്ടും കാണാൻ ഇതുവരെ ഹെെക്കമാൻഡ് തയ്യാറായിട്ടില്ല. വിദേശ രാജ്യങ്ങളുമായി ആശയവിനിമയത്തിന് രൂപീകരിക്കുന്ന സമിതിയിൽ ശശി തരൂരിന് മുഖ്യ പങ്കാളിത്തം നൽകാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായാണ് വിവരം. തരൂരിന് അനുകൂലമായ ചില ശബ്ദങ്ങളും കോൺഗ്രസിൽ നിന്ന് ഉയരുന്നുണ്ട്.
അതേസമയം, ഇന്ത്യ - പാക് സംഘർഷത്തിൽ വിദേശ രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ച വലിയ ഫലം കണ്ടെന്ന് ശശി തരൂർ അറിയിച്ചു. ഇന്ത്യയുടെ നിലപാട് കൃത്യമായി രാജ്യങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞെന്നും കോൺഗ്രസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് സമയമാകുമ്പോൾ മറുപടി പറയാമെന്നും തരൂർ വ്യക്തമാക്കി.
'ഒരു ഭാരതീയൻ എന്ന നിലയിലാണ് ഞാൻ സംസാരിച്ചത്. പാകിസ്ഥാന്റെ ഒരു അജണ്ടയും ആഗോളതലത്തിൽ നടപ്പാക്കാനായിട്ടില്ല. ദേശീയ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാൻ സമയമായിട്ടില്ല. വിമശനങ്ങൾക്ക് സമയമാകുമ്പോൾ മറുപടി നൽകും. ഭാരത്തിന് വേണ്ടി സംസാരിക്കുകയായിരുന്നു തന്റെ കടമ. അത് പൂർത്തിയായി. താൻ തയ്യാറാക്കിയ റിപ്പോർട്ട് പ്രധാനമന്ത്രിക്ക് കെെമാറും. വിദേശരാജ്യങ്ങളിലെ എല്ലാ യോഗങ്ങളിലും ഇന്ത്യയ്ക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. ഇന്ത്യ - പാക് സംഘർഷത്തിൽ അമേരിക്ക മദ്ധ്യസ്ഥത വഹിച്ചകാര്യം ആരും പറഞ്ഞില്ല. പാകിസ്ഥാൻ പ്രകോപനം സൃഷ്ടിച്ചാൽ മറുപടി നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു '- തരൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |