
ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. അടുത്ത വര്‍ഷം അമേരിക്കയില്‍ നടക്കുന്ന കോപ്പ അമേരിക്ക രാജ്യത്തിനായുള്ള തന്റെ അവസാന ടൂര്‍ണമെന്റ് ആയിരിക്കുമെന്ന് താരം പ്രഖ്യാപിച്ചു. സമകാലിക അര്‍ജന്റൈന്‍ ഫുട്‌ബോളില്‍ മെസിക്കൊപ്പം തന്നെ താരമൂല്യമുള്ള താരമാണ് ഡി മരിയ.
കഴിഞ്ഞ ദിവസം വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ നടന്ന അര്‍ജന്റീന - ബ്രസീല്‍ ലോകകപ്പ് യോഗ്യത മത്സരത്തിലും താരം കളിച്ചിരുന്നു. 2008ല്‍ ആണ് അദ്ദേഹം ദേശീയ ടീമിനായി അരങ്ങേറിയത്. 136 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരം 2010,2014,2018,2022 ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. 2022ല്‍ അര്‍ജന്റീന ചാമ്പ്യന്‍മാരായ ലോകകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഡി മരിയ ഗോള്‍ നേടിയിരുന്നു.
2021 കോപ്പ അമേരിക്ക ഫൈനലില്‍ ചിരവൈരികളായ ബ്രസീലിനെതിരെ ഡി മരിയയുടെ ഗോളിന്റെ വ്യത്യാസത്തിലാണ് മെസിയും സംഘവും കിരീടമുയര്‍ത്തിയത്. സഹകളിക്കാരില്‍ നിന്ന് തനിക്ക് ലഭിക്കുന്ന സ്‌നേഹം വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ കഴിയാത്തതാണെന്നും അതിന്റെ ഓരോ നിമിഷവും ആസ്വദിക്കുകയാണ്, അവരാണ് എന്നെ ഞാനാക്കിയത് - ഡി മരിയ സമൂഹ മാദ്ധ്യമങ്ങളില്‍ കുറിച്ചു.
നിലവില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് ബെന്‍ഫിക്കയുടെ താരമാണ് ഡി മരിയ. റയല്‍ മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പി.എസ്.ജി തുടങ്ങിയ ക്ലബ്ബുകള്‍ക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്. അര്‍ജന്റീന ചാമ്പ്യന്‍മാരായ ഒളിമ്പിക്‌സ് ഫൈനല്‍, കോപ്പ അമേരിക്ക, ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ ഗോള്‍ നേടിയ താരമെന്ന അപൂര്‍വ റെക്കോഡും താരത്തിന്റെ പേരിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |